പ്രിയപ്പെട്ട ഹോംസ്

ബിരുദം ആദ്യവര്‍ഷമാണ്‌ ഷെര്‍ലക്ഹോംസിനെ പരിചപ്പെടുന്നത്. മുമ്പ് പേര്‌ കേട്ടിട്ടുണ്ടെങ്കിലും പുള്ളിയെക്കുറിച്ച് അധികമൊന്നും അറിയാമായിരുന്നില്ല. ആദ്യവര്‍ഷം ഇംഗ്ലീഷ് നോവല്‍ വിഭാഗത്തില്‍ ബാസ്കര്‍വില്ലിലെ വേട്ടനായ എന്ന നോവലായിരുന്നു പഠിക്കാന്‍ ഉണ്ടായിരുന്നത്. കറുത്ത ചട്ടയില്‍ ഒരു ബ്ലാക്ക് & വൈറ്റ് വേട്ടപ്പട്ടിയുടെ മുഖചിത്രമുള്ള പുസ്തകത്തില്‍ കണ്ണിന്റെ സ്ഥാനത്ത് ചുവന്ന സ്കെച്ച്പേന കൊണ്ട് ചുവപ്പിച്ച് ക്രൂരത വരുത്തിക്കൊണ്ടായിരുന്നു ആദ്യമായി ആരാധന രേഖപ്പെടുത്തിയത്. കടമ്പ കടന്ന് കിട്ടണമെന്ന പ്രാഥമികാവശ്യം അനുസരിച്ച് വായിക്കാന്‍ തുടങ്ങി. എങ്കിലും ആദ്യത്തെ അദ്ധ്യായത്തോടെ ഹോംസ് സാറിന്റെ ആരാധകനായി മാറി ആ പതിനെട്ടുകാരന്‍ .

ഡോ.വാട്സനെപ്പോലെ അന്തം വിട്ട് നില്ക്കുകയല്ലാതെ ആ മഹാബുദ്ധിയ്ക്ക് മുന്നില്‍ എനിക്കൊന്നും ചെയ്യാനില്ലായിരുന്നു. മായാജാലം കാണിച്ച് അതിന്റെ രഹസ്യം വെളിപ്പെടുത്തുന്ന മാന്ത്രികനെപ്പോലെ ഹോംസ് കണ്ണിറുക്കി ചിരിക്കുമ്പോള്‍ വല്ലാത്ത ജാള്യത തോന്നിയിരുന്നു. ഒപ്പം ബഹുമാനം പിന്നേയും വളരുകയും. ബാസ്ക്കര്‍വില്‍ വായിച്ച് തീരാന്‍ അധികം സമയം വേണ്ടി വന്നില്ല. ഒരുതരം വാശിയോടെ ഉറക്കമിളച്ച് വായിച്ചു. വാശി കണ്ടാല്‍ ഹോംസിനേക്കാള്‍ മുന്നേ വേട്ടനായയെ കുടുക്കാനൊരുങ്ങുന്നത് പോലെ തോന്നും. ഒരു പ്രാവശ്യം കൊണ്ട് മതിയാകാതെ പിന്നേയും പിന്നേയും വായിച്ചു. ഇന്റര്‍നെറ്റും സൈബര്‍കഫേയും പരിചയമില്ലാതിരുന്ന സമയത്ത് പഞ്ചായത്ത് ഗ്രന്ഥശാല തന്നെയായിരുന്നു ആശ്രയം. പക്ഷേ അവിടേയും ഒന്നും കിട്ടിയില്ല. ചുറ്റുമുള്ള ലൈബ്രറികളിലെല്ലാം അന്വേഷിച്ചു. ഇല്ല. ഇല്ല. ഇല്ല. ഇനിയിപ്പോള്‍ ഹോംസ് മാതൃകയില്‍ ഒരു അന്വേഷണം തന്നെ വേണ്ടിവരുമെന്ന ഘട്ടം തന്നെ വന്നു. കിട്ടാനില്ല. പൈസ കൊടുത്ത് വാങ്ങാനുള്ള ശേഷിയുമില്ല. ആഗ്രഹം ഉള്ളിലടക്കി വേട്ടനായയെ ആവര്‍ത്തിച്ച് വായിച്ച് സമാധാനിക്കുകയായിരുന്നു.
ആര്‍തര്‍ കോനന്‍ഡോയില്‍‍
പിന്നീട് രണ്ട് വര്‍ഷങ്ങള്‍ ക്ക് ശേഷം ഡിസി ബുക്സ് പുറത്തിറക്കിയ ഷെര്‍ലക്ഹോംസ് സമ്പൂര്‍ണ്ണസമാഹാരം വാങ്ങിച്ചപ്പോള്‍ നിധി കിട്ടിയ കപ്പിത്താന്റെ ആഹ്ലാദമായിരുന്നു. ആര്‍ത്തിയോടെ വായിച്ചു. സൂക്ഷമായ നിരീക്ഷണങ്ങളിലൂടെ രഹസ്യത്തിന്റെ ചുരുളഴിക്കുന്ന വിദ്യ കണ്ട് ആനന്ദിച്ചു. സിഗരറ്റ് ചാരവും ചെരുപ്പിലെ മണ്ണും ശ്രദ്ധിക്കാന്‍ തുടങ്ങിയത് അങ്ങിനെയാണ്‌, അധികനാള്‍ നീണ്ട് നിന്നില്ലെങ്കിലും കിട്ടുന്നതെല്ലാം പരിശോധനയ്ക്ക് വിധേയമാക്കുക എന്ന വിനോദം കൂടെക്കൊണ്ട് നടന്നിരുന്നു. ഒരു തരം ഹാങ് ഓവര്‍ . അതിനിടയില്‍ ചില തമാശകളും. എന്നും രാവിലെ ജീന്‍സും റൌണ്ട് നെക്ക് ടി ഷര്‍ട്ടും ധരിച്ച്, തോളത്തൊരു കോളേജ് ബാഗും തൂക്കി പോകുന്ന ഒരു ചങ്ങാതിയെ ഈയുള്ളവന്റെ ഹോംസ് ബുദ്ധി, കുറഞ്ഞത് വിക്ടോറിയ കോളേജിലെങ്കിലും പ്രതിഷ്ഠിച്ചിരുന്നു. ഒരു ദിവസം ചെമ്പൈ സംഗീത കോളേജില്‍ ഒരു സുഹൃത്തിനെ കാണാന്‍ പോയപ്പോള്‍ ഇതേ കോളേജ് കുമാരന്‍ സിമന്റ് കൂട്ടുന്ന കാഴ്ച കാണേണ്ടി വന്നു.
വായനക്കാരെ കൈവിടാത്ത ആഖ്യാനശൈലിയാണ്‌ ഹോംസ് കഥകളുടെ മുഖമുദ്ര. ദുരൂഹതയില്‍ തുടങ്ങി സാധാരണവായനക്കാര്‍ക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള രസതന്ത്രം, ഊര്‍ജ്ജതന്ത്രം തുടങ്ങിയ ശാസ്ത്രശാഖകളിലൂടെ അനാവരണം ചെയ്യുമ്പോള്‍ സര്‍.ഡോയലിന്റെ രചനാശൈലി അതിശയമുളവാക്കുന്നു. ഭയവും സംശയവും മനസ്സില്‍ വിതറി കൊതിപ്പിക്കുന്നു. മിഠായിപ്പൊതിപോലെയാണ്‌ ആ രഹസ്യം. ഒടുവില്‍ കുറ്റവാളിയെ വിലങ്ങ് വയ്ക്കുമ്പോള്‍ അല്ലെങ്കില്‍ ലെസ്ട്രേഡിന്റേയും ഗ്രഗ്സണിന്റേയും നിഗമങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുമ്പോള്‍ വായനയും നേര്‍വഴിക്കാകുന്നു. വായനക്കാരനെ ഇരുട്ടിലേയ്ക്കെറിയുന്ന രചനാകൌശലം ഡോയല്‍ പരീക്ഷിക്കുന്നില്ല. തന്റെ നിരീക്ഷണങ്ങളെ മുഴുവനായും വിട്ട് തരുകയാണ്‌ ചെയ്യുന്നത്. ഹോംസ് എന്ന കഥാപാത്രത്തിലൂടെ കുറ്റാന്വേഷണത്തിന്റെ ആഴങ്ങളിലേയ്ക്ക് നമ്മെ കൊണ്ട് പോകുന്നു. അത് വായനക്കാരന്റെ ഇഷ്ടാനുസരണം പ്രയോഗിക്കാനും അനുഭവിക്കാനും പ്രേരിപ്പിക്കുന്നു. വായനക്കാരനും കുറ്റാന്വേഷകനാകുന്നു. ഇത് തന്നെയാണല്ലോ ഞാനും വിചാരിച്ചതെന്ന് ചിലപ്പോഴെങ്കിലും ചിന്തിക്കാന്‍ അവസരം തരുന്നു, ഒരു സൌജന്യം പോലെ. അതെ, ഹോംസ് ഒപ്പണ്‍സോഴ്സ് സാഹിത്യം ആകുന്നു. ഹോംസ് ഒന്നും ബാക്കി വയ്ക്കുന്നില്ല. കുരുക്കുകള്‍ ഓരോന്നായി അഴിച്ചെടുക്കുമ്പോള്‍ അദ്ദേഹത്തിനുണ്ടാകുന്ന ആഹ്ലാദം നമ്മിലേയ്ക്കും പകരുന്നു.
ഹോംസിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് അധികമൊന്നും സര്‍.ഡോയല്‍ പറയുന്നില്ല. വിചിത്രമായ സ്വഭാവരിതികള്‍ കണ്ട് ഡോ.വാട്സനുണ്ടാകുന്ന കൌതുകം വരേയേ നമുക്കും സ്ഥാനമുള്ളൂ. അദ്ദേഹത്തിന്റെ ഭൂതകാലം തിരക്കാന്‍ വാട്സനും ശ്രമിച്ചിരുന്നില്ല. ഒരു പക്ഷേ ഹോംസിന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് മന:പൂര്‍വ്വം ഒഴിവാക്കിയതായിരിക്കണം. ഉന്നതിയിലെത്തിയ ഒരു കുറ്റാന്വേഷകന്‍ , അദ്ദേഹത്തിന്റെ മുന്‍കൂട്ടി പ്രവചിക്കാന്‍ പറ്റാത്ത പെരുമാറ്റം എന്നിവയൊഴികെ കുട്ടിക്കാലമൊന്നും വിഷയമാകുന്നേയില്ല. സദാസമയവും പരീക്ഷണങ്ങളും അന്വേഷണങ്ങളുമായി തിരക്കിലായ അദ്ദേഹത്തിന്‌ അതൊക്കെ പറയാന്‍ സമയവും കാണില്ലായിരിക്കും . അസാധരണമായ തലച്ചോറുള്ള ആ മനുഷ്യന്‍ തന്റെ വഴി തിരഞ്ഞെടുക്കാന്‍ കാരണമായി കുറച്ചെങ്കിലും വെളിച്ചം വീശുന്നത് അദ്ദേഹത്തിന്റെ തന്നെ സം ഭാഷണത്തിലൂടെയാണ്‌. നാല്‍വര്‍ ചിഹ്നം എന്ന നോവലില്‍ അദ്ദേഹം പറയുന്നു:
I crave for mental exaltation. That is why I have chosen my own particular profession, or rather created it, for I am the only one in the world.
അതും അന്വേഷകനെ കാര്യമായി സഹായിക്കുന്നില്ലെങ്കിലും. ഹോംസിന്റെ ജീവിതത്തെ ഡോയലിനേക്കാള്‍ താല്പര്യത്തോടെ വിശകലനം ചെയ്ത കുറിപ്പുകള്‍ ഏറെയുണ്ടായിട്ടുണ്ട്. അതിലൊന്ന് അടുത്തിടെ വായിക്കാനിടയായ The childhood of Sherlock Holmes: The Butler's Tale ആണ്‌. ഹോംസ് കഥകള്‍ പോലെത്തന്നെ രസകരമായി വായിച്ച് പോകാവുന്ന കൃതിയാണത്. ഹോംസിന്റെ ഭൂതകാലത്തെക്കുറിച്ച് പഠിക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു ജേണലിസ്റ്റ് സാക്ഷാല്‍ ഹോംസിനേയും ഡോ.വാട് സനേയും കണ്ടുമുട്ടുന്നുണ്ട്. മൈക്രോഫ്റ്റ് ഹോംസ് എന്ന ജ്യേഷ്ഠനേയും ഒഴിവാക്കുന്നില്ല. ഹോംസ് കുടും ബത്തിന്റെ കഥ മുഴുവനും സംഭവ്യമെന്ന മട്ടില്‍ വിരിയെച്ചെടുക്കുന്നുണ്ട് ആ നോവലില്‍ .
ഹോംസിന്റെ മരണം പോലും കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു വിദഗ്ദ്ധന്മാര്‍.
എത്ര എഴുതിയാലും തീരാത്ത രഹസ്യം തന്നെയാണ്‌ ഹോംസെന്ന വ്യക്തിയും. സര്‍.ഡോയലിന്‌ ശേഷവും ഹോംസ് എത്ര പേരുടെ വിരല്‍ത്തുമ്പുകളില്‍ ജീവന്‍ നിലനിര്‍ ത്തുന്നു. ആ കുശാഗ്രബുദ്ധിയുടെ കൌശലം തന്നെയായിരിക്കും അത്. എവിടേ എങ്ങിനെ ജീവിക്കണമെന്ന് ഹോംസിനറിയാം .

ഹോംസും വാട്സണും‍
എന്തിനേറെ, തേങ്കുറിശ്ശിയിലെ ഒരു ഗ്രാമത്തില്‍ വസിക്കുകയായിരുന്ന ഈയുള്ളവന്റെ സ്വപ്നങ്ങളില്‍ പോലും എത്ര തവണ എത്തിയിരിക്കുന്നു അദ്ദേഹം. ഡോ.വാട്സനും ഹോംസും തമ്മിലുള്ള സൌഹൃദം അസൂയാവഹമാണ്‌. പുറമേ പരുക്കനെന്ന് തോന്നുന്ന ഹോംസിന്റെ ഹൃദയത്തില്‍ ഇടം നേടാന്‍ ഡോ.വാട്സനായി. ബാസ്കര്‍വില്ലിലേയ്ക്ക് അപകടമാണെന്നറിഞ്ഞിട്ടും തന്റെ സുഹൃത്തിനെ അയയ്ക്കുന്ന ഹോംസ് കൂട്ടുകാരനെപ്പറ്റി എത്ര ആശങ്കാകുലനായിരുന്നെന്ന് ഹോംസ് തന്നെ തുറന്ന് പറയുന്നുണ്ട്. ഹോംസിനോളം നിരീക്ഷണപാടവം ഇല്ലാത്ത വാട്സന്‍ പലപ്പോഴും അദ്ദേഹത്തിന്റെ ബുദ്ധിയുണര്‍ത്താന്‍ ഉപകരിക്കുന്നുണ്ട്. പരസ്പരപൂരകങ്ങളായി വര്‍ത്തിക്കുകയാണ്‌ ആ ചങ്ങാത്തം. നമ്മള്‍ വായനക്കാരെപ്പോലെ അസൂയാവഹമായ നിമിഷങ്ങളിലൂടെ കടന്ന് പോകുന്നുണ്ട് ഡോ.വാട്സന്‍ . അവരുടെ സൌഹൃദം ബുദ്ധിപരമായ മത്സരം തന്നെയായിരുന്നു. അത് ഹോംസിന്റെ മനസ്സിനെ ഊര്‍ജ്ജസ്വലമാക്കിയിരുന്നു, വായനക്കാരനേയും .
എന്നും മായാത്ത തകര്‍പ്പന്‍ അനുഭവങ്ങളുമായി ഷെര്‍ലക്ഹോംസും ഡോ.വാട്സനും എവിടെയോ ജീവനോടെയിരിക്കുന്നു എന്ന് വിശ്വസിക്കാനാണ്‌ ഇവനും ഇഷ്ടം .
ഒരു സുഹൃത്തിന്റെ സ്വകാര്യശേഖരത്തില്‍ നിന്നാണ്‌ ജെറമി ബ്രെറ്റ് അഭിനയിച്ച ഷെര്‍ലക്ഹോംസ് പരമ്പര കിട്ടിയത്. അന്ന് സമ്പൂര്‍ണ്ണകൃതികള്‍ കൈയ്യില്‍ കിട്ടിയപ്പോഴത്തെ അതേ ആഹ്ലാദം ഈയുള്ളവന്‍ അനുഭവിച്ചു. പുസ്തകത്തിലൂടെ പരിചയമുള്ള കഥാപാത്രങ്ങള്‍, കുറ്റവാളികള്‍ ഉള്‍പ്പടെ കണ്‍മുന്നില്‍ വന്ന് നില്ക്കുമ്പോള്‍ കുറേ വര്‍ഷങ്ങള്‍ പിന്നിലേയ്ക്ക് പോകുന്നു മനസ്സ്. അതെ, ഹോംസ് എന്റെ കൌമാരമാകുന്നു.
ലണ്ടനിലെ തെരുവുകളില്‍ കുറ്റവാളികളെ പിന്തുടരുന്ന ഡിക്റ്ററ്റീവ് കണ്ണിറുക്കിക്കാണിക്കുന്നു. എന്ത് കുസൃതിയാണോ പുറത്തെടുക്കാന്‍ പോകുന്നത്. ആരേയാണൊ കുടുക്കാന്‍ പോകുന്നത്...

വീണ്ടും പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ജീവിക്കുന്നതിന്റെ അസ്വസ്ഥതകള്‍

അങ്ങിനെയാണ് കാര്യങ്ങള്‍.
ഇന്ന് തിങ്കളാഴ്ച. പ്രസന്നമായ പ്രഭാതം. കുരുവികളുടെ ചിലയ്ക്കല്‍. ഇന്ന് എന്തെങ്കിലും സംഭവിച്ചേക്കും എന്ന പ്രതീക്ഷ തരുന്ന അന്തരീക്ഷം. സുപ്രഭാതം.
രാവിലെ തന്നെ ഉണര്‍ന്ന് മുഷിച്ചിലിന്റെ ദൈര്‍ഘ്യം കൂട്ടാതിരിക്കാന്‍ കഴിയുന്നത്ര വൈകിയുണരുന്നത് ശീലമാക്കിയിരുന്നതാണ്. ഇന്നലെ വരെ അത് ഭംഗിയായി നടപ്പിലാക്കുകയും ചെയ്തിരുന്നു. ഏതാണ്ട് പത്തര, പതിനൊന്ന് മണിയോടെ കണ്ണ് തുറക്കുക, കുറച്ച് നേരം അലസമായി ചിന്തിച്ച് കിടക്കുക, ഒരു രക്ഷയുമില്ലാതെ വരുമ്പോള്‍ മാത്രം എഴുന്നേറ്റ് അന്നേ ദിവസത്തിന് സ്വയം വിട്ടുകൊടുക്കുക എന്നതൊക്കെ അത്ര എളുപ്പമുള്ള കാര്യമല്ല. നൂറായിരം കാര്യങ്ങളാണ് തലയിലൂടെ സഞ്ചരിക്കുന്നത്. തിരക്കുകള്‍..തിരക്കുകള്‍..എല്ലാം ഒന്ന് അടുക്കിപ്പെറുക്കണമെങ്കില്‍ത്തന്നെ ഒരു ദിവസം വേണ്ടിവരും. അപ്പോഴെന്ത് ചെയ്യും? വഴിയുണ്ട്, ഏറ്റവും ആദ്യം ഓര്‍മ്മയില്‍ വരുന്നത് മാത്രം ചെയ്യുക. ബാക്കിയുള്ളത് ആവശ്യക്കാര്‍ ഓര്‍മ്മിപ്പിച്ചോളും.
ഉദാഹരണത്തിന്, വിശപ്പ് എപ്പോഴും ഉണ്ടാകുന്നതാണ്. പ്രത്യേകിച്ച് ഓര്‍മ്മിപ്പിക്കല്‍ ആവശ്യമില്ല. അടുത്തുള്ള ചായക്കടയിലേയ്ക്ക് നടക്കുമ്പോള്‍ വേറെ ചിന്തയൊന്നുമില്ല. സമാധാനമായി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ചായക്കടക്കാരന്‍, മിക്കവാറും കുമാരേട്ടന്‍, പറ്റ് കണക്ക് പറഞ്ഞ് ഓര്‍മ്മിപ്പിക്കും. സംഭവം ക്ലിയര്‍. അതാണ് പറഞ്ഞത് നമ്മള്‍ മറന്നാലും ചിലതെല്ലാം ഓര്‍മ്മിപ്പിക്കാന്‍ ആളുകളുണ്ടാകും, ഉണ്ടായിക്കോളും.
തിരിച്ച് വീട്ടിലേയ്ക്ക് എത്തുമ്പോഴേയ്ക്കും ചെറിയ രീതിയിലുള്ള ഉറക്കത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഉറങ്ങരുത്. ചിന്തിക്കണം, ചിന്തയെ കയറൂരി വിടണം. മേഞ്ഞ് മേഞ്ഞ് കൊഴുക്കണം. വീടെത്താറാകുമ്പോള്‍ വീട്ടുടമ ഗേറ്റിനരികിലുണ്ടാകും. വലിയ അവകാശവാദമാണ്. വാടക കിട്ടിയില്ലെന്ന് ഓര്‍മ്മിപ്പിക്കാന്‍ വരുന്നതാണ്. എന്തോ കാര്യമായ ചിന്തയിലാണെന്നത് പോലെ നടന്നേക്കുക. പുള്ളിയെ കണ്ട ഭാവം പോലും നടിക്കരുത്. അപമാനിതനായ വീട്ടുടമയുടെ അഹങ്കാരം അതോടെ തീരും. എല്ലാം പിന്നെ, ഇപ്പോള്‍ തിരക്കിലാണ് എന്ന് മുഖഭാവം വരുത്തി അതിക്രമിയെ ഓടിച്ച് കഴിഞ്ഞാല്‍ കാര്യമായിത്തന്നെ ചിന്തിക്കുക.
ഇന്നു് തിങ്കളാഴ്ചയാണെന്ന് ആദ്യമേ പറഞ്ഞല്ലോ. ഒരു നല്ല തുടക്കത്തിന് പറ്റിയ ദിവസമാണ്. മുന്നില്‍ നമ്മുടെ ഭാവിയാണ്. ഭാവിയെക്കുറിച്ച് ചിന്തിക്കുക. ഉള്ളവനും ഇല്ലാത്തവനും എന്ന തരംതിരിവ് ഇല്ലാതാകുന്ന കാലത്തെക്കുറിച്ച് ആലോചിക്കുക. പദ്ധതികള്‍ ആസൂത്രണം ചെയ്യുക. ബൈക്കുടമകളും കാമുകിയുടമകളുമായ തൊഴിലാളിവര്‍ഗ്ഗത്തിന്റെ പരിഹാസം എപ്പോഴും പിന്തുടരുന്നുണ്ടാകും. ഒരു കാലത്തും ഒരു ദേശത്തും ഗുണം പിടിക്കാത്ത വര്‍ഗ്ഗമാണ് തൊഴിലാളികള്‍. ഗുണം പിടിക്കുന്നത് മുതലാളിമാര്‍ മാത്രമാണ്. പരിഹാസങ്ങളേയും വിമര്‍ശനങ്ങളേയും തള്ളിക്കളയുക. നമ്മള്‍ സമരം ചെയ്യുകയാണ്. ജീവിതത്തിന് മുന്നില്‍ കുത്തിയിരുന്ന് സമരം ചെയ്യുകയാണ്. ഈ വ്യവസ്ഥിതി ശരിയല്ല. ദുഷിച്ച് നാറിയത് എന്ന് പറയുന്നത് പഴഞ്ചന്‍ പ്രയോഗമാണ്. പുതിയത് കണ്ടുപിടിക്കണം. പണ്ടാരടങ്ങിയത് എന്ന് വേണമെങ്കില്‍ പറയാം. എതിര്‍ക്കണം, പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കണം ഒരിക്കലും മാറില്ലെന്നുറപ്പാണെങ്കിലും ശക്തമായി വിയോജിച്ച് വേണം വ്യവസ്ഥിതിയെ നേരിടാന്‍.
തൊഴിലില്ലായ്മയാണ് എല്ലാത്തിനും കാരണം. ഒരു പണിയുമില്ലാത്ത ചെറുപ്പക്കാരുടെ മനസ്സില്‍ പിശാച് കൂട് കൂട്ടുന്നു. അവര്‍ തീവ്രവാദികളും കൊള്ളക്കാരുമാകുന്നു. വാടകഗുണ്ടകളാകുന്നു. മദ്യത്തിനും ലഹരിയ്ക്കും അടിമകളാകുന്നു. ഇതെല്ലാം സൃഷ്ടിക്കുന്നത് വ്യവസ്ഥിതിയാണ്. എന്നിട്ട് ഇതേ വ്യവസ്ഥിതി വഴിതെറ്റുന്ന ചെറുപ്പക്കാരെക്കുറിച്ച് കണ്ണീരൊഴുക്കുകയും ചെയ്യുന്നു. എതിര്‍ക്കുക, പോരാടുക.
ഇപ്പോള്‍ ഒരു ബീഡി വലിക്കാവുന്നതാണ്. ആശയങ്ങള്‍ക്ക് ചിറക് മുളയ്ക്കട്ടെ. നോക്കൂ, ചിത്രശലഭങ്ങള്‍ പൂക്കളെ ഉമ്മ വയ്ക്കുന്നത്. വെയിലും നിഴലും ചേര്‍ന്ന് ചിത്രം വരയ്ക്കുന്നത്. ആകാശത്ത് പറക്കുന്ന പറവകള്‍, തെങ്ങോലയില്‍ ചാടിക്കളിക്കുന്ന അണ്ണാറക്കണ്ണന്‍…എല്ലാം ആസ്വദിക്കൂ. പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുമ്പോഴാണ് നമ്മളിലെ നന്മകള്‍ക്ക് ജീവന്‍ വയ്ക്കുന്നത്. സഹജീവികളെ സ്നേഹിക്കാനാകുന്നത്. നമ്മളെ സ്നേഹത്തിന്റെ ഭാഷയില്‍ നിന്നും അകറ്റാനാണ് യന്ത്രങ്ങളെ ഉണ്ടാക്കിയിരിക്കുന്നത്. ഒരു രാജ്യം ആയുധം ഉണ്ടാക്കുമ്പോള്‍ അയല്‍രാജ്യങ്ങളും അത് തന്നെ ചെയ്യുന്നു. അത്രയും നാള്‍ ഇല്ലാതിരുന്ന വിദ്വേഷം സൃഷ്ടിക്കപ്പെടുന്നു. പിന്നെ യുദ്ധം, കൈയേറ്റം, പക, കൊലപാതകം.
ബീഡി തീരുന്നു.
കട്ടിലില്‍ മലര്‍ന്ന് കിടന്ന് ചിന്തിക്കുകയാണിപ്പോള്‍. ഉച്ചവെയില്‍ കടുക്കുന്നു. അയല്‍ വീടുകളില്‍ നിന്നും മീന്‍ പൊരിക്കുന്നതിന്റേയും പപ്പടം കാച്ചുന്നതിന്റേയും മണം വായുവിലാകെ പരക്കുന്നു. അതൊരടവാണ്. വിപ്ലവചിന്തകളില്‍ നിന്നും നമ്മളെ അകറ്റാനുള്ള തന്ത്രം. അവര്‍ വേണമെങ്കില്‍ ഒരു നേരത്തെ ചോറ്‌ തരുമായിരിക്കും. മീന്‍ പൊരിച്ചത് വാഴയിലയില്‍ പൊതിഞ്ഞ് കൊടുത്തുവിടുമായിരിക്കും. തോല്‍ക്കരുത്. കീഴടങ്ങരുത്. സ്ഥിതിസമത്വം, അത് മാത്രമായിരിക്കണം മനസ്സില്‍. തീര്‍ച്ചയായും അപ്പോള്‍ വിശപ്പ് ആക്രമണം തുടങ്ങും. വിശപ്പ് ലോകത്ത് നിന്നും ഇല്ലതാക്കാത്തതെന്ത് കൊണ്ടെന്ന് മനസ്സിലായില്ലേ? ഈ വ്യവസ്ഥിതിയ്ക്ക് നിലനില്‍ക്കണമെങ്കില്‍ മനുഷ്യന് വിശക്കണം. ഒരു നേരത്ത് ആഹാരത്തിന് വേണ്ടി അവരുടെ ആജ്ഞകള്‍ക്ക് വഴങ്ങണം. കാല് നക്കണം. ഇല്ല, കീഴ്പ്പെടരുത്. ചിന്തിക്കുക, ആഹാരത്തെക്കുറിച്ചല്ല, ഭാവിയെക്കുറിച്ച്.
ആരോ വാതിലില്‍ മുട്ടുന്നു. ചാരന്മാരാണ്, ഉറപ്പ്. ചിന്തകളില്‍ നിന്നും എന്നെ വേര്‍പെടുത്താന്‍ വന്നിരിക്കുന്ന ചാരന്മാര്‍. വ്യവസ്ഥിതിയുടെ കൈയ്യാളന്മാര്‍. സമത്വലോകത്തിന്റെ ശത്രുക്കള്‍ .
സുമേഷ്, പീറ്റര്‍, ഇബ്രാഹിം എന്നീ സുഹൃത്തുക്കളായിരുന്നു. എല്ലാവരും തൊഴിലാളികളാണ്. ടൈയും ഷൂസുമിട്ട് ബൈക്കിലും കാറിലുമൊക്കെ ജോലിയ്ക്ക് പോകുന്നവരാണ്. തൊഴിലാളികള്‍, പുച്ഛം തോന്നി. ഗേറ്റിന് മുന്നില്‍ ഒരു ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരിക്കുന്നു.
‘ നീയെന്തെടുക്കാ?’ സുമേഷ്
‘ ഒന്നുല്ല…വാ’ അവരെ അകത്തേയ്ക്ക് ക്ഷണിച്ചു.
‘ അല്ല…നിന്റെ ഉദ്ദേശം എന്താ? ജോലിയ്ക്കൊന്നും പോകണ്ടേ നിനക്ക്? നീയെന്തിനാ പറയാതെ ലീവെടുത്തത്? ‘ പീറ്റര്‍
‘ എം ഡി ആകെ ചൂടായിരിക്കുകാ..‘ ഇബ്രാഹിം
!!!!!!!
‘ ഏയ് അങ്ങനൊന്നൂല്ല…ഞാന്‍ ചുമ്മാ’
‘ ചുമ്മാതോ? നിന്റെ കാര്യം പോക്കാ…ഉള്ള ജോലി കളയാതെ എം ഡി യെ പോയിക്കണ്ട് ഓഫീസിലേയ്ക്ക് വരാന്‍ നോക്കെടാ ‘ സുമേഷ്
‘ ഉം…ആലോചിക്കാം ‘
‘ ഉവ്വ..നീ വാ…’
‘ എങ്ങോട്ട് ? ‘
‘ പാതാളത്തിലേയ്ക്ക്..ഓട്ടോ വെയ്റ്റ് ചെയ്യുന്നു..നീ ഡ്രസ്സ് മാറി വാ’
പാന്റും ഷര്‍ട്ടും ധരിച്ച് അവരുടെ കൂടെ ഇറങ്ങി. അവരെ ഒരുപാട് നേരം വീട്ടിലിരുത്തുന്നത് നല്ലതല്ല. ചാരന്മാരാണ്. സുഹൃത്തുക്കളുമാണ്. ഒറ്റിക്കൊടുക്കാന്‍ സാദ്ധ്യതയുണ്ട്. ചിന്തകള്‍ ഭദ്രമാണെന്നുറപ്പ് വരുത്തി ഓട്ടോയില്‍ കയറി.
പട്ടണത്തിലെത്തി. മുന്തിയ ബാറിന്റെ മുന്നില്‍ ഓട്ടോ നിന്നു.
‘ ഇവടെ വേണ്ടെടാ..നമക്ക് വേറെ എങ്ങോട്ടെങ്കിലും പോകാം ‘
‘ ഇവടെ എന്താ കുഴപ്പം ?’
‘ നമക്ക് കുറച്ച് തുറന്ന് സ്ഥലത്ത്..പ്രകൃതിയോട് ചേര്‍ന്നിരിക്കാം ‘ (!!!)
ഓട്ടോയില്‍ കുപ്പികള്‍ കയറി. പട്ടണത്തിന്റെ അതിര്‍ത്തി വിട്ട് ഞങ്ങള്‍ പാഞ്ഞു.
കുന്നിന്‍ മുകളിലെത്തി. കുപ്പികള്‍ ഗ്ലാസ്സുകളിലേയ്ക്ക് ചെരിയ്ക്കപ്പെട്ടു.
രണ്ടെണ്ണം അകത്തേയ്ക്ക് ചെന്നപ്പോള്‍ ആശ്വാസം തോന്നി. കുന്നിന്‍ മുകളിലെ പാറക്കെട്ടുകളില്‍ അനേകം ഹൃദയങ്ങളും പേരുകളും പോറിയിട്ടിരുന്നു. സഫലമാകാത്തതും ആയതുമായ ആഗ്രഹങ്ങളുടെ നടുവില്‍ ഒരു ചെറിയ കല്ലെടുത്ത് എഴുതി.
‘ വിപ്ലവം ജയിക്കട്ടെ’

-------------------------------------------------------- തർജ്ജനി മാസിക, ഡിസംബർ ലക്കം