കിം കിഡുക്ക് കുമ്മായമടിക്കുകയാണോ?


ശത്രുരാജ്യത്തിലാണെങ്കിലും, യുദ്ധത്തിലാണെങ്കിലും മനുഷ്യത്വം കൈവിടാന്‍ സമ്മതിക്കാത്ത, മേലധികാരികളെപ്പോലും ധിക്കരിച്ച് ശത്രുരാജ്യത്തിലെ ആരേയെങ്കിലും രക്ഷിക്കാന്‍ തുനിഞ്ഞിറങ്ങുന്ന സൈനികന്റെ അല്ലെങ്കില്‍ തദ്ദേശിയുടെ കഥ പറയുന്ന സിനിമകള്‍ ഒരു നമ്പറാണ്. തന്റെ ദേശം എത്ര സുന്ദരം എന്നൊക്കെ വെള്ളപൂശാന്‍ ധാരാളം മതി ഇവ. ഹോളിവുഡിലും ബോളിവുഡിലുമെല്ലാം ടൈംടേബിള്‍ വച്ച് ഇത്തരം സിനിമകള്‍ പടച്ചുവിടും. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ബജ്‌റംഗി ഭായ്ജാന്‍ ഒക്കെ ആ പട്ടികയില്‍ വരും.
അതൊക്കെ അവിടെയിരിക്കട്ടെ, പറഞ്ഞുവന്നത് കിം കി ഡുക്കിന്റെ ദ നെറ്റ് എന്ന സിനിമയെക്കുറിച്ചായിരുന്നു.


വടക്കന്‍ കൊറിയയിലെ ഡിക്‌റ്റേറ്റര്‍ഷിപ് എല്ലാവര്‍ക്കും അറിയാം.
ദ നെറ്റിന്റെ കഥയും അറിയാമായിരിക്കും.
വടക്കന്‍ കൊറിയയിലെ കഥ പറയുമ്പോളെല്ലാം സ്വേഛ്ഛാധിപത്യത്തിന്റെ സൂചനകള്‍ കാണിക്കുന്നുണ്ട്. എന്നാല്‍ സ്വന്തം നാട്ടിലെ കാര്യങ്ങള്‍ അല്പം മയപ്പെടുത്തുന്നു കി ഡുക്. 

തെക്കന്‍ കൊറിയയില്‍ പൊതുവേ മാന്യമായാണ് പെരുമാറ്റം. ഒരു ഉദ്യോഗസ്ഥന്‍ മാത്രം അല്പം പിശകാണ്. അത് അയാള്‍ക്ക് ചില മുന്‍വിധികള്‍ ഉള്ളത് കൊണ്ടാണ്. ബാക്കിയെല്ലാവരും തരക്കേടില്ല. ചോദ്യം ചെയ്യലൊക്കെ മാതൃകാപരം. സമത്വസുന്ദരമാണ് സിയോള്‍ നഗരം. സമ്മാനങ്ങളൊക്കെ കൊടുത്താണ് നാമിനെ തിരിച്ചയയ്ക്കുന്നത്.

എന്നാല്‍ വടക്കന്‍ കൊറിയയില്‍ സ്ഥിതി അങ്ങിനെയല്ല. കൈക്കൂലിക്കാരും അത്യാഗ്രഹികളുമാണ് ഉദ്യോഗസ്ഥര്‍. കാശടിച്ച് മാറ്റും. സ്വന്തം പൗരനെ വെടി വച്ച് കൊല്ലും. നാമിന് തെക്കന്‍ കൊറിയയുടെ ഓഫര്‍ സ്വീകരിച്ചാല്‍ മതിയായിരുന്നില്ലേയെന്ന് തോന്നിപ്പോകും. അങ്ങനെ നൈസായി കുമ്മായമടിക്കുകയാണ് കി ഡുക്ക്.

ലിയോനാർഡ് കോഹൻ



ബോബ് ഡിലന് സാഹിത്യത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചപ്പോൾ, സമ്മിശ്രപ്രതികരണങ്ങൾക്കിടയിൽ, മാദ്ധ്യമങ്ങളുടെ ശ്രദ്ധ ലിയോനാർഡ് കോഹനിലേയ്ക്ക് തിരിഞ്ഞതിൽ അതിശയമൊന്നും ഇല്ലായിരുന്നു. ഗായകൻ, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായിരിക്കുമ്പോഴും മികച്ച സാഹിത്യകാരൻ എന്നും അദ്ദേഹത്തിനെ ലോകം അംഗീകരിച്ചിരുന്നു. നോവലുകളും കവിതകളുമായി സമ്പന്നമായിരുന്നു കോഹന്റെ എഴുത്തുജീവിതം. ബോബ് ഡിലന് നോബേൽ സമ്മാനം ലഭിച്ചപ്പോൾ കോഹൻ പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘ഏറ്റവും ഉയരമുള്ള കൊടുമുടിയ്ക്കുള്ള പുരസ്കാരം എവറസ്റ്റിന്റെ നെഞ്ചിൽ പതിയ്ക്കുന്നത് പോലെയാണത്’.

നിരവധി സാഹിത്യപുരസ്കാരങ്ങൾ നേടിയിട്ടുള്ള കോഹൻ മറിച്ചൊരു അഭിപ്രായം പറയാൻ സാധ്യതയില്ലായിരുന്നു. ആറ് പതിറ്റാണ്ട് കാലത്തെ സംഗീത/സാഹിത്യജീവിതം അദ്ദേഹത്തിനെ ലോകത്തിലെ ഏറ്റവും ആരാധിക്കപ്പെടുന്ന വ്യക്തിത്വങ്ങളിൽ ഒരാളായിത്തീർത്തു. അദ്ദേഹത്തിന്റെ സൃഷ്ടികൾ പോലെത്തന്നെ വ്യത്യസ്തമായിരുന്നു  ജീവിതവും. ആത്മീയതയും ലൈംഗികതയും കൂടിക്കുഴഞ്ഞ രീതിയിലായിരുന്നു ജീവിതം. തന്റെ ജീവിതത്തിനേയും തൊഴിലിനേയും പറ്റി എപ്പോഴും ആശങ്കാകുലനായിരുന്ന കോഹൻ ബുദ്ധിസത്തിൽ അഭയം തേടി. സാമ്പത്തികക്രമക്കേട് സംബന്ധിച്ച് സ്വന്തം മാനേജർ ആയിരുന്ന കെല്ലി ലിഞ്ചിനെതിരെ കേസ് കൊടുത്തപ്പോൾ കോഹൻ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചു. സംഗീതവും സാഹിത്യവും ഉപാസനയായി സ്വീകരിച്ചിരുന്ന അദ്ദേഹത്തിന്റെ താളം തെറ്റിക്കാൻ ഇത്രയുമെല്ലാം മതിയാവുമായിരുന്നു.

മോണ്ട്രിയലിൽ ഒരു സമ്പന്നന്റെ മകനായി ജനിച്ച കോഹൻ ചെറുപ്പം തൊട്ടേ കവിതയെഴുത്തിൽ പ്രതിഭ പ്രദർശിപ്പിച്ചിരുന്നു. രാജ്യത്തിലെ പ്രതിഭാശാലിയായ യുവ എഴുത്തുകാരിൽ ഒരാളായി കോഹൻ പ്രശസ്തി നേടി. ബിരുദപഠനകാലത്ത് പ്രസിദ്ധീകരിച്ച കവിതാസമാഹാരം ഒട്ടേറേ പ്രശംസകൾ നേടി. തുടർന്നും നോവലുകളും കവിതകളുമായി എഴുത്തുജീവിതത്തിനെ പുഷ്ടിപ്പെടുത്തിക്കൊണ്ടിരുന്നു അദ്ദേഹം. എങ്കിലും തന്റെ സാഹിത്യജീവിതത്തിനെക്കുറിച്ച് വേവലാതികൾ വച്ചുപുലർത്തിയിരുന്നത് കൊണ്ട് പാട്ടെഴുത്തിലേയ്ക്ക് തിരിയുകയായിരുന്നു. ജൂഡി കോളിൻസ് എന്ന ഫോൾക്ക് ഗായികയ്ക്ക് വേണ്ടി എഴുതിയ ഒരു ഗാനം വളരെ പ്രശസ്തമായിത്തീർന്നപ്പോൾ കോഹൻ സംഗീതലോകത്തും അറിയപ്പെടുന്ന പ്രതിഭയായി മാറി.


എങ്കിലും ഡിപ്രഷന് അടിമയായിരുന്ന അദ്ദേഹം ബുദ്ധിസത്തിലേയ്ക്കും പിന്നീട് മുംബൈയിലെത്തി ഹിന്ദു ആത്മീയതയതയിലേയ്ക്കും തിരിഞ്ഞു. അതിനിടയിലായിരുന്നു തന്റെ മാനേജർ സാമ്പത്തികക്രമക്കേട് കാണിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ് കോടതി കയറുന്നത്. കേസ് ജയിച്ചെങ്കിലും കോഹന് നഷ്ടപരിഹാരം നേടാനായില്ലെന്നത് വലിയൊരു തിരിച്ചടിയായി. വീണ്ടും സംഗീതലോകത്തെത്തിയ കോഹൻ ഒരു ലോകപര്യടനത്തിലൂടെ ലോകത്തിലെ ഏറ്റവും ആരാധിക്കപ്പെടുന്ന സെലിബ്രിറ്റി ആയി മാറി. അപ്പോൾ അദ്ദേഹത്തിന് എൺപത് വയസ്സ് കഴിഞ്ഞിരുന്നു. ആത്മീയതയും, വിശ്വാസവും, പ്രണയവും, ജീവിതവീക്ഷണവും കലർന്ന ഗാനങ്ങൾ ആസ്വാദകർക്ക് എന്നും വിരുന്നായിരുന്നു.

ജീവിതം സിനിമയിലേയ്ക്ക് ചേക്കേറുമ്പോൾ



മെക്സിക്കൻ സിനിമാരംഗത്തെ പ്രമുഖനായ കാർലോസ് റേയ്ഗഡാസ് തന്റെ സിനിമകളിൽ കൂടുതലും അഭിനയവുമായി വലിയ ബന്ധമൊന്നുമില്ലാത്തവരേയാണ് ഉപയോഗിക്കാറുള്ളത്. പ്രൊഫഷണലുകളല്ലാത്ത നടീനടന്മാർ അതുകൊണ്ട് തന്നെ കാർലോസിന്റെ സിനിമകൾക്ക് പരുക്കനെങ്കിലും യാഥാർഥ്യത്തോട് അടുത്ത് നിൽക്കുന്ന അനുഭവം നൽകാൻ സഹായിക്കാറുണ്ടെന്ന് തോന്നുന്നു. റോ (raw) ആയ അഭിനേതാക്കളും അത്ര തന്നെ മെരുക്കമില്ലാത്ത ഭൂപ്രകൃതിയും ചേർന്ന്, സിനിമയുടെ അന്തസത്തയ്ക്ക് കടുത്ത നിറം കൊടുക്കുന്നു. റേയ്ഗഡാസ് വലിയ കഥകളൊന്നും സിനിമയിലൂടെ പറയാറില്ല, പക്ഷേ പ്രേക്ഷകർക്ക് അനുഭവിക്കാനാവുന്നത് ജീവിതത്തിലെ തന്നെ ആഴം നിറഞ്ഞ ചോദ്യങ്ങളും പദപ്രശ്നങ്ങളുമാണ്. ഒരുപക്ഷേ, പരിശീലനം ലഭിച്ചവരോ, പ്രതിഭാധനരോ ആയ അഭിനേതാക്കൾ ആയിരുന്നെങ്കിൽ ആ കഥാപാത്രങ്ങൾക്ക് ഇത്ര യാഥാർഥ്യത്തോടെ പെരുമാറാൻ കഴിയുമായിരുന്നോ എന്ന് സംശയമാണ്. ചിന്തേരിട്ട അഭിനയത്തേക്കാൾ ചിലപ്പോൾ ഫലം ചെയ്യുക പരുക്കൻ അരികുകളുള്ള വെറും സാന്നിദ്ധ്യങ്ങളായിരിക്കും.


റേയ്ഗഡാസിന്റെ സിനിമകളിലെ അഭിനേതാക്കളെപ്പറ്റി തിരഞ്ഞാൽ ചിലപ്പോൾ അധികം വിവരങ്ങളൊന്നും കിട്ടാനിടയില്ല. മിക്കവാറും രണ്ടോ മൂന്നോ സിനിമകളിലൊക്കെയേ അവരെ കാണാൻ കിട്ടൂ. പക്ഷേ, അഭിനയിച്ച കുറച്ച് സിനിമകൾ അവരെ ലോകസിനിമയിലെ എന്നും ഓർക്കപ്പെടുന്ന കഥാപാത്രങ്ങൾ ആക്കി മാറ്റുന്നു. റേയ്ഗഡാസിനെപ്പോലെയുള്ള സംവിധായകരുടെ കൈയ്യിലെത്തുമ്പോൾ അവർക്ക് തിളക്കം വയ്ക്കുന്നു.

റേയ്ഗഡാസിനെ ഒരു സംവിധായകൻ എന്ന നിലയിൽ പ്രശസ്തനാക്കിയ സിനിമയാണ് 2002 ഇൽ ഇറങ്ങിയ ജപോൺ. ഒട്ടേറെ പുരസ്കാരങ്ങൾ ജപോൺ നേടി. അതിലെ പ്രധാന കഥാപാത്രമായ ‘പേരില്ലാത്ത ചിത്രകാരനെ’ അവതരിപ്പിച്ചത് മെക്സിക്കോക്കാരനായ അലജാൻഡ്രോ ഫെറെറ്റിസ് ആണ്. സിനിമയിലെ ഒരു പ്രൊഡക്ഷൻ ജോലിക്കാരൻ മാത്രമായിരുന്ന ഫെറെറ്റിസ് അദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്നത് ജപോണിലൂടെയാണ്. ജപോണിലെ അഭിനയത്തിന് അദ്ദേഹം നിരൂപകപ്രശംസയും പുരസ്കാരങ്ങളും നേടുകയുമുണ്ടായി. ദു:ഖകരം എന്ന് പറയട്ടെ, ജപോൺ അദ്ദേഹം അഭിനയിച്ച അവസാനത്തേയും സിനിമയായിരുന്നു. മെക്സിക്കോയിലെ തന്റെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു ഫെറെറ്റിസ്.




സ്വന്തം മരണത്തിനെത്തേടി ഒരു കുഗ്രാമത്തിലെത്തുന്ന ചിത്രകാരനായിട്ടാണ് ജപോണിൽ ഫെറെറ്റിസ് പ്രത്യക്ഷപ്പെടുന്നത്. മരണം പോലെത്തന്നെ ഏകാന്തവും ക്രൂരവുമാണ് അയാളെത്തിപ്പെടുന്ന ഗ്രാമം. ഫെറെറ്റിസ് അന്വേഷിക്കുന്നത് ആ ഗ്രാമത്തിൽ കണ്ടെത്തിയെന്ന് തോന്നും. തന്റെ പോളിയോ ബാധിച്ച് ഞൊണ്ടലുള്ള കാലും സിനിമയിലെത്തിച്ച് ഫെറെറ്റിസ് തീരുമാനിച്ചത് എന്തായിരിക്കും?

ഹിച്ച്കോക്കിന്റെ സുന്ദരിമാർ



ഫാഷൻ മാസികകളിൽ മോഡൽ ആയി തിളങ്ങിയിരുന്ന കാലത്താണ് ടിപ്പി ഹേഡ്രെനെ സാക്ഷാൽ ആൽഫ്രഡ് ഹിച്കോക്കിന്റെ കൂടെ ജോലി ചെയ്യാൻ ക്ഷണിക്കുന്നത്. ഒട്ടും ആലോചിക്കാതെ അവർ ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. ഹിച്കോക്കിന്റെ ടെലിവിഷൻ സീരിയലിൽ  അഭിനയിക്കാനാണെന്നാണ് അവരോട് പറഞ്ഞിരുന്നത്. പിന്നീട്, ആഴ്ചകൾ നീണ്ട പരിശീലനത്തിന് ശേഷമാണ് അദ്ദേഹം തന്റെ അടുത്ത സിനിമയിലെ നായികയാട്ടാണ് തന്നെ ഉപയോഗിക്കാൻ പോകുന്നെന്ന് അറിയുന്നത്. The Birds എന്ന സിനിമയായിരുന്നു അത്.

നായികയായിട്ട് അവരെ ഉപയോഗിക്കുകയായിരുന്നെന്ന് പറയുന്നതാണ് ശരി. വളരെ കർക്കശക്കാ‍രനായ ഹിച്കോക്കിന്റെയൊപ്പം ജോലി ചെയ്യുന്നത് ഒട്ടും എളുപ്പമായിരുന്നില്ല ടിപ്പിയ്ക്ക്. മൂന്ന് വർഷത്തോളം സിനിമയെക്കുറിച്ച് ക്ലാസ്സുകളും മീ‍റ്റിങുകളും. ഷൂട്ടിങ് തുടങ്ങിയപ്പോൾ ആഴ്ചയിൽ അര ദിവസം മാത്രം അവധി. ഹിച്കോക്ക് പറയുന്നത് അനുസരിക്കുക എന്നതല്ലാതെ ഒരു ചോദ്യത്തിന് പോലും അവസരമില്ലായിരുന്നു അവിടെ.


സിനിമയിലെ തന്റെ കഥാപാത്രത്തിനെ പക്ഷികൾ ആക്രമിക്കുന്ന രംഗം ഷൂട്ട് ചെയ്തതായിരിക്കും ഹിച്കോക്കിന്റെ ക്രൂരതയെപ്പറ്റി അവർക്ക് മനസ്സിലാക്കിക്കൊടുത്തത്. പക്ഷികളുടെ ബൊമ്മകളായിരിക്കും ഉപയോഗിക്കുക എന്നായിരുന്നു അവർക്ക് ഉറപ്പ് കൊടുത്തിരുന്നത്. പക്ഷേ, യഥാർഥ പക്ഷികൾ തന്നെയായിരുന്നു അവരെ ആക്രമിച്ചത്. സെറ്റിലെ ജോലിക്കാർ ചിറകടിക്കുന്ന പക്ഷികളെ അവർക്ക് നേരേ  തുറന്ന് വിടുകയാണുണ്ടായത്. സാരമായ പരിക്കേറ്റ അവർക്ക് വൈദ്യസഹായം തേടേണ്ടി വന്നു. അഞ്ച് ദിവസത്തെ വിശ്രമം എടുക്കാൻ ഡോക്ടർ  ഉപദേശിച്ചു. പക്ഷേ, ഹിച്കോക്കിന് അത് സമ്മതമല്ലായിരുന്നു. തന്റെ സിനിമ മുടങ്ങാതിരിക്കുക മാത്രമായിരുന്നു അദ്ദേഹത്തിന് പ്രധാനം.

ഇങ്ങനെ ഷൂട്ടിങിലുടനീളം മാനസികമായും ശാരീരികമായും യാതനകൾ സഹിക്കേണ്ടി വന്നിട്ടുണ്ട് ടിപ്പിയ്ക്ക്. അവരുടെ പ്രകടനം ഹിച്കോക്കിന് ഇഷ്ടമായെങ്കിലും അത്രയ്ക്കങ്ങ് സ്വാതന്ത്ര്യം നൽകാൻ താല്പര്യപ്പെട്ടിരുന്നില്ല. ഏഴ് വർഷത്തെ കരാർ ഒപ്പിട്ട് കൊടുത്തിരുന്നതിനാൽ ഇടയ്ക്ക് വച്ച് നിർത്തിപ്പോകാനും ടിപ്പിയ്ക്ക് സാധിക്കുമായിരുന്നില്ല.

അവരുടെ അടുത്ത ചിത്രമായിരുന്നു മാർനി. അതിലെ ടിപ്പിയുടെ പ്രകടനം ഹിച്കോക്കിന്റെ സന്തോഷിപ്പിച്ചു എന്ന് വേണം പറയാൻ. അതിനൊപ്പം തന്നെ, ടിപ്പിയോട് ഒരു സ്വാർഥമായ അടുപ്പവും അദ്ദേഹത്തിനുണ്ടായിരുന്നു. ഷൂറ്റിങ് സെറ്റിൽ നിന്നും ടിപ്പി എപ്പോൾ പോയി, ആരെയൊക്കെ കാണുന്നു, എവിടെയൊക്കെ പോകുന്നു എന്നെല്ലാം നിരീക്ഷിക്കാനായി രണ്ട് പേരെ അദ്ദേഹം ചുമതലപ്പെടുത്തിയിരുന്നു. ടിപ്പിയ്ക്ക് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും ഹിച്കോക്കിന്റെ നിയന്ത്രണം അവരുടെ മേൽ പിടിമുറുകുകയായിരുന്നു. പ്രൊഡക്ഷന്റെ സമയത്ത് ആരും അവരെ സ്പർശിക്കുന്നത് പോലും അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. അവരുടെ മകളെപ്പോലും കാണാൻ അനുവദിക്കാത്ത വിധം പീഢനത്തിന് തുല്യമായ അടുപ്പം.

ഒരിക്കൽ സെറ്റിലേയ്ക്ക് പോകുന്ന വഴി കാറിൽ വച്ച് ടിപ്പിയെ ബലമായി ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തു ഹിച്കോക്ക്. ഒരിക്കൽ ഹിച്കോക്ക് അവരോട് പറഞ്ഞു, “നീ എന്നെ പ്രേമിക്കുന്നെന്ന് പറയുന്നതായി ഞാൻ സ്വപ്നം കണ്ടു”.

അത് വെറും സ്വപ്നം മാത്രമാണല്ലോയെന്ന് മറുപടി പറഞ്ഞ് അവർ പോയി. തുടർന്നും ഹിച്കോക്ക് തന്റെ പ്രണയചേഷ്ടകൾ തുടർന്നു. താൻ ആവശ്യപ്പെടുമ്പോഴെല്ലാം ഏത് സമയത്തും എവിടെ വച്ചും താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്ന് ഹിച്കോക്ക് ആവശ്യപ്പെട്ടു, എന്തോ നിസ്സാരകാര്യം പറയുന്നത് പോലെ.

ഇത്തരം അനുഭവങ്ങളും പീഢനങ്ങളും കൊണ്ട് മടുത്ത ടിപ്പി ഹിച്കോക്കുമായുള്ള കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, ഹിച്കോക്ക് അതിന് തയ്യാറായില്ല. തന്റെ ചരടിൽ കൊണ്ടുനടക്കുന്ന ഒരു സുന്ദരിയെ നഷ്ടപ്പെടുത്താൻ അദ്ദേഹത്തിന് മനസ്സ് വന്നില്ല. ഒരു അപേക്ഷയ്ക്കും അലിയാതെ ഹിച്കോക്ക് അവരെ തന്റെയൊപ്പം നിർത്താൻ ശ്രമിച്ചു. അവരുടെ കരാർ അത്തരത്തിലായിരുന്നു. ഒടുവിൽ, മാർനി എന്ന സിനിമ കഴിഞ്ഞ ശേഷം ഒട്ടേറേ അപേക്ഷകൾക്കും, സുഹൃത്തുക്കളുടെ ഇടപെടലുകൾക്കും ശേഷം ടിപ്പിയെ ഹിച്കോക്ക് മോചിപ്പിച്ചു.

ലൈംഗികകാര്യങ്ങളിൽ ഹിച്കോക്ക് ഒരു ബലഹീനനായിരുന്നെന്ന് അടക്കം പറച്ചിലുകൾ ഉണ്ട്. സെക്സിനെ ഭയക്കുന്ന അദ്ദേഹം സ്വന്തം ശരീരത്തിനെ വെറുപ്പോടെയാണ് കണ്ടിരുന്നത്. ഈ അവസ്ഥയുടെ പ്രതിഫലനമായിരിക്കണം അദ്ദേഹത്തിന്റെ ക്രൂരത നിറഞ്ഞ നടപടികളെന്നും പറയപ്പെടുന്നു. ടിപ്പിയോടായിരുന്നു അതിന്റെ പാരമ്യം എന്ന് മാത്രം.

വില്പന (എം ടി) - ജീവിതങ്ങൾക്കിടയിലെ കൈമാറ്റപ്രക്രിയകൾ



പ്രശസ്ത സാഹിത്യകാരനായ എം ടി വാസുദേവൻ നായർ രചിച്ച കഥയാണ് വില്പന. എം ടിയുടെ കഥാലോകം പൊതുവേ ചുറ്റിപ്പറ്റി നില്ക്കുന്നത് ഗ്രാമം/ഓർ മ്മ/ഗൃഹാതുരത/ നഷ്ട/കുറ്റ ബോധങ്ങൾ എന്നിങ്ങനെയാണെന്ന് പറയാവുന്നതാണ്`. അപൂർവ്വം അവസരങ്ങളിലേ അദ്ദേഹം ആ ഒരു ചുറ്റുവട്ടത്ത് നിന്നും പുറത്ത് വരാറുള്ളൂ. അപ്പോഴും അടിയൊഴുക്കായി ആദ്യം പറഞ്ഞ അംശങ്ങൾ കൂടെ നീങ്ങുന്നതും കാണാം. എം ടി സിനിമകളിലും വേറൊന്നുമല്ല നടക്കാറുള്ളത്. കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങളിലൂടെ കഥയുടെ ചുരുൾ നിവർ ത്തുന്ന ശൈലി മലയാളത്തിൽ ഫലപ്രദമായി ഉപയോഗിച്ചതും എം ടി ആയിരിക്കണം.


എം ടിയുടെ കഥാലോകത്ത് പ്രമേയം കൊണ്ടും പശ്ചാത്തലം കൊണ്ടും ഘടന കൊണ്ടും വേറിട്ട് നിൽക്കുന്ന ഒരു രചനയാണ്` വില്പന എന്ന കഥ. നഗരം പശ്ചാത്തലമാക്കി എന്ന് മാത്രമല്ല, കഥാപാത്രങ്ങൾ പോലും പതിവിന് വിപരീതമായി ഉത്തരേന്ത്യക്കാർ മാത്രമാണ് (ഇപ്പോൾ പുതിയ എഴുത്തുകാർ ഉത്തരേന്ത്യയിലേയ്ക്ക് പശ്ചാത്തലം പറിച്ച് നടാൻ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല എന്നോർ ക്കുമ്പോൾ സംഗതി ആലോചിക്കാൻ രസമാണ്്). ബോം ബേ, കൽ ക്കത്ത, അഹമ്മദാബാദ് എന്നീ നഗരങ്ങൾ പരാമർ ശങ്ങളിലൂടെ കടന്ന് പോയി കഥാഗതിയെ കാലാവസ്ഥയ്ക്കനുകൂലമാക്കുന്നു.

ബോംബേയിലാണ്` കഥ നടക്കുന്നത്. പഴയ വീട്ടുപകരണങ്ങൾ വില്പനയ്ക്കായി വച്ചിരിക്കുന്നു എന്നറിഞ്ഞ് തനിക്കാവശ്യമുള്ള ഒന്ന് കിട്ടുമോയെന്നറിയാൻ പോകുന്ന സുനിൽ റോയിലൂടെയാണ്് കഥ യാത്ര തുടങ്ങുന്നത്. മിസ്സിസ്സ് പരേഖ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന സ്ത്രീയുമായി ചേർ ന്ന് കഥ താളം എടുക്കുന്നു. ബോം ബേ നഗരം ഉപേക്ഷിച്ച് അഹമ്മദാബാദിലേയ്ക്ക് ചേക്കേറാൻ പോകുന്ന പരേഖ് ദമ്പതികൾ ക്ക് വീട്ടുസാധനങ്ങൾ ഒഴിവാക്കണമായിരുന്നു. ഒരു പത്രപ്പരസ്യത്തിലൂടെ അതെല്ലാം വില്ക്കാൻ തീരുമാനിക്കുന്ന അവർ ക്ക് കിട്ടുന്ന പ്രതികരണം ചെറുതല്ല. ഫോൺ വഴിയും അല്ലാതേയും ആവശ്യക്കാർ എത്തിച്ചേരുന്നു. മി.പരേഖ് സ്ഥലത്തില്ലാത്തതിനാൽ എല്ലാം ഒറ്റയ്ക്ക് കൈകാര്യം ചെയ്യേണ്ടി വരുന്ന മിസ്സിസ്സ് പരേഖും പിന്നീട് സുനിൽ റോയും തമ്മിലുള്ള സം ഭാഷണങ്ങൾ ഇരുവരുടേയും വ്യക്തിത്വങ്ങളിലെയ്ക്ക് വെളിച്ചം വീശുന്നു. അതിനിടയിൽ വില അന്വേഷിച്ചെത്തുന്നവരും അവരവരുടെ റോളുകൾ അഭിനയിച്ച് നീങ്ങുന്നു. സുനിൽ റോയ്ക്ക് വേണ്ടിയിരുന്നത് പഴയ ഒരു ടൈപ്പ് റൈറ്റർ ആയിരുന്നു. പക്ഷേ, അയാളെത്തും മുന്നേ അത് മറ്റൊരാൾ കൈക്കലാക്കിയിരുന്നു. വേറൊന്നും തനിക്ക് ആവശ്യമില്ലാഞ്ഞിട്ടും മിസ്സിസ്സ് പരേഖിന്റെ ആവശ്യപ്രകാരം കുറച്ച് നേരം അവരെ കച്ചവടത്തിൽ സഹായിക്കാൻ അയാളും കൂടുന്നു. ബം ഗാളി ആയ സുനിൽ റോയും  തീർ ത്തും അപരിചിതയായ മിസ്സിസ്സ് പരേഖും തമ്മിൽ സൗഹ്രൃദം ഉടലെടുക്കുന്നത് ഏതാനും വരികളിൽ എം ടി വരച്ചിടുന്നുണ്ട്:

അവർ അഭ്യർ ത്ഥിച്ചു: 'പ്ലീസ് !' പിന്നെ ശുദ്ധമല്ലാത്ത ബം ഗാളിയിൽ പറഞ്ഞു: 'പാർ ട്ടികളാകും. ഒന്ന് എനിക്കു വേണ്ടി സം സാരിക്കൂ.'

എന്റെ ഭാഷ ഉപയോഗിച്ചത് സ്വാതന്ത്ര്യം എടുക്കുന്നതിന്റെ ന്യായീകരണമാണോ? അയാൾ ക്ക് തമാശ തോന്നി. പഴയ ടൈപ്പ് റൈറ്റർ വാങ്ങാൻ വന്ന ആൾ വീട്ടുകാരന്റെ ഭാഗം അഭിനയിക്കാൻ പോവുകയാണോ?

 ഈ വരികൾ കഥയുടെ മുന്നോട്ടുള്ള പോക്കിനെ ന്യായീകരിക്കുന്നുണ്ട്. അവർ തമ്മിൽ ഉടലെടുക്കുന്ന അടുപ്പം യാദൃശ്ചികമെങ്കിലും ഇരുവരുടേയും ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ചില അത്രൃപ്തികളുടെ അല്ലെങ്കിൽ അസ്വസ്ഥതകളുടെ അടിയൊഴുക്കുകളെ സൂചിപ്പിക്കാൻ ഉപയോഗപ്പെടുന്നു. യാഥാസ്ഥിതിക കുടും ബത്തിൽ വളർ ന്ന മിസ്സിസ് പരേഖ് ജിം ലറ്റ് കുടിക്കാൻ തുടങ്ങുന്നത് ഒരു സൂചനയായി പ്രവർ ത്തിക്കുന്നു. ഒളിച്ചോടിപ്പോയ മകളുടെ കാര്യവും ഇടയ്ക്ക് പറയുന്നുണ്ട്. മിസ്സിസ് പരേഖിന്റെ ജീവിതം അത്ര പരാജയമാണോയെന്നൊന്നും സുനിൽ റോയ് ചിന്തിക്കുന്നില്ലെങ്കിലും വായനക്കാർ ക്ക് ചിലതെല്ലാം ഊഹിക്കാൻ കഥാകാരൻ പഴുതുകൾ ഉപേക്ഷിക്കുന്നുണ്ട്. അതുപോലെ തന്നെ സുനിൽ റോയുടെ കാര്യവും. കഥാന്ത്യത്തിൽ സൂചനകളെല്ലാം അടിവരയിട്ട് കൊണ്ട് കഥ അവസാനിക്കുകയും ചെയ്യുന്നു.

'ക്യൂ 'നിൽക്കുന്ന ആവശ്യക്കാർ

നേരത്തേ പറഞ്ഞത് പോലെ എം ടിയുടെ പതിവ് രചനാശൈലിയിൽ നിന്നും വേറിട്ട് നിൽ ക്കുന്ന ഘടനയാണ്് വില്പനയുടേത്. കഥ എന്നതിനേക്കാൾ നാടകവുമായാണ് വില്പനയ്ക്ക് സാദ്രൃശ്യം കൂടുതൽ. ഒരു സ്റ്റേജിൽ ഒതുക്കാവുന്ന രം ഗപശ്ചാത്തലം. പ്രധാന കഥാപാത്രങ്ങൾ ക്ക് ആവോളം സ്പേസ് വിട്ട് കൊടുത്ത് കഥയെ ആ ചട്ടക്കൂടിനുള്ളിൽ സ്വതന്ത്രമായി അലയാൻ വിടുന്നുണ്ട്. ഇടയ്ക്ക് വന്ന് പോകുന്ന മറ്റ് കഥാപാത്രങ്ങൾ ക്കും ആവശ്യമുള്ളത്ര സ്പേസ് ലഭിക്കുന്നുണ്ട്. അവർ ക്ക് തങ്ങളുടെ ഭാഗങ്ങൾ അഭിനയിച്ച് പോകാൻ 'ക്യൂ' നിൽ ക്കേണ്ട ആവശ്യമേയുള്ളൂ. അതും ക്രൃത്യമായി സ്റ്റേജിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. അപ്പുറത്ത് നിന്ന് ഒരു മോഡറേറ്ററുടെ റോൾ മാത്രമേ കഥാകാരൻ ചെയ്യുന്നുള്ളൂയെന്നും പറയാം. അതിനിടയിലും ഫോണിലൂടേയും അല്ലാതെയും വന്ന് പോകുന്ന കഥാപാത്രങ്ങൾ പ്രധാന കഥാപാത്രങ്ങളുടെ വ്യക്തിത്വങ്ങളിലേയ്ക്ക് കൂടുതൽ വെളിച്ചം വീശുന്നു.

പഴയ ഫർ ണിച്ചറുകൾ ക്ക് എന്ത് വിലയിടണം എന്നറിയാത്ത പരേഖ് ദമ്പതികൾ പറയുന്ന വിലകൾ വാങ്ങാൻ വരുന്നവർക്ക് താങ്ങാവുന്നതിലും അധികമാകുന്നു അല്ലെങ്കിൽ പരിഹാസ്യമായി തോന്നുന്നു. പിന്നീട് അത് മനസ്സിലാക്കുമ്പോൾ മിസ്സിസ് പരേഖ് തന്നെ സ്വയം പരിഹസിച്ച് ആനന്ദിക്കുന്നുമുണ്ട്. തനിക്ക് പറ്റിയ പണിയല്ല കച്ചവടം എന്ന് ഉറപ്പുള്ള മിസ്സിസ്സ് പരേഖ് അപ്പോഴേയ്ക്കും ലഹരിയിൽ എത്തിക്കഴിഞ്ഞിരിക്കുന്നു. വില ഒക്കാതെ തിരിച്ച് പോകുന്ന ഡോക്ടർ മാരായ മിസ്സിസ് & മിസ്റ്റർ ധരാധർ, യുവാവും യുവതിയും, മിസ്സിസ് കാമത്തും പേരക്കുട്ടിയും രം ഗത്ത് വന്ന് പോകുന്നുണ്ട്. അവർ ക്കെല്ലാം വിലയെക്കുറിച്ച് മാത്രമാണ്` ആശങ്കയുണ്ടായിരുന്നത്. ലഹരിയുടെ പിൻ ബലത്തിലാണോ കച്ചവടത്തിന്റെ മടുപ്പിലാണോ, മിസ്സിസ്സ് പരേഖ് എല്ലാം അവർ ക്ക് കുറഞ്ഞ വിലയ്ക്ക് വില്ക്കുന്നു. മിസ്സിസ്സ് പരേഖ് ഒഴിച്ചുള്ള കഥാപാത്രങ്ങളെല്ലാം സന്തുഷ്ടരാകുന്നോയെന്ന സം ശയം കഥ ഉപേക്ഷിച്ച് വയ്ക്കുന്നു.

ഉപേക്ഷിപ്പിക്കപ്പെടുന്ന വസ്തുക്കൾ , നഗരങ്ങൾ, ജീവിതങ്ങൾ

ബോം ബേയിൽ എത്തിയിട്ട് മൂന്ന് മാസങ്ങൾ മാത്രമായിട്ടുള്ള സുനിൽ റോയ്ക്ക് പറയത്തക്ക പരാതികളൊന്നും ആ നഗരത്തിനെപ്പറ്റിയില്ല എന്നാൽ മിസ്സിസ്സ് പരേഖിന്് ബോം ബേ സഹിക്കാവുന്നതിനും അപ്പുറമായിക്കഴിഞ്ഞിരിക്കുന്നു. കൽ ക്കത്തയും അഹമ്മദാബാദും അവർ ക്ക് ബോം ബേയേക്കാൾ നല്ല നഗരങ്ങളാണെന്ന് ഉറപ്പായിരുന്നു. ഒരിക്കൽ എത്തിപ്പെട്ടാൽ തിരിച്ച് പോകാൻ സമ്മതിക്കാത്ത നഗരം എന്ന പ്രശസ്തിയുള്ള ബോം ബേയെ അവർ ക്ക് കയ്പ്പ് നിറഞ്ഞ അനുഭവങ്ങളുടെ ഉറവിടമാകുന്നു. ഇം ഗ്ലണ്ടിൽ പഠിക്കാൻ പോയ മകൾ ഒരു ജർ മ്മൻ കാരനെ വിവാഹം കഴിച്ച് വീടുമായി ബന്ധം ഉപേക്ഷിച്ചതാകണം അതിൽ പ്രധാനം.

അപ്പോഴേയ്ക്കും മിസ്സിസ്സ് പരേഖ് തികഞ്ഞ മദ്യപാനിയുമായിക്കഴിഞ്ഞിരുന്നു. പകൽ നേരങ്ങളിലും ലഹരിയിൽ മുഴുകിയിക്കാൻ തുടങ്ങിയിരുന്ന അവർ ക്ക് അക്ഷരാർ ഥത്തിൽ ഒരു ഒളിച്ചോട്ടം മാത്രമാണ്് ബോം ബേയോടുള്ള വിരോധത്തിനുള്ള കാരണം. ബോം ബെയിൽ വന്ന ശേഷം നരയ്ക്കാൻ തുടങ്ങിയ മുടിയെക്കുറിച്ച് അവർ പറയുമ്പോൾ അത് അവരുടെ ജീവിതത്തിനെക്കുറിച്ചുള്ള മടുപ്പും വിരസതയും കലർ ന്ന നരയായി മാറുന്നു. ഇടയ്ക്കിടെ കൽ ക്കത്തയിലെ തന്റെ ഫ്ലാറ്റിനെ പുകഴ്ത്തുന്നതിലൂടെ അവർ സ്വജീവിതത്തിലെ ഒരു കറുത്ത അദ്ധ്യായമാണ്് ബോം ബേ എന്ന് വരുത്തിത്തീർ ക്കാൻ ശ്രമിക്കുന്നതായിപ്പോലും കാണാം.

പഴയതെല്ലാം മാറ്റുക എന്നാണ്് വില്പ്പനയുടെ ഉദ്ദേശ്യം. പഴയതായി താൻ മാത്രമേയുള്ളൂയെന്നും അവർ തമാശയായി പറയുന്നു. ഒരു ഒളിച്ചോട്ടം തന്റെ ജീവിതത്തിൽ മാറ്റം കൊണ്ടുവരും എന്ന് അവർ പ്രതീക്ഷിക്കുന്നത് പോലെ. പുകവലി ഉപേക്ഷിക്കണമെങ്കിൽ ആദ്യം ആഷ് ട്രേ ഉപേക്ഷിക്കണം എന്ന് പറയുന്നത് പോലെയാണ്് മിസ്സിസ്സ് പരേഖും ജീവിതത്തിനെ തിരിച്ച് പിടിക്കാൻ ശ്രമിക്കുന്നത്. ഇതിനിടയിൽ തനിക്ക് വലിയ റോളൊന്നുമില്ലാതെ വെറുതെ അവരെ സഹായിക്കുകയാണെന്ന് മട്ടിൽ നില്ക്കുന്ന സുനിൽ റോയ്ക്ക് അത്രയും നേരത്തെ അനുഭവങ്ങളുടെ അന്ത്യം ലഭിക്കുന്നത് ചെകിടത്ത് ഒരു അടി കൊടുക്കുന്ന കാഴ്ചയിലാണ്്. വാസ്തവത്തിൽ ആരുടെ ചെകിടത്താണ്് അടി വീണതെന്ന് അയാൾ സം ശയിച്ച് പോയില്ലെങ്കിലേ അതിശയമുള്ളൂ.

ജീവിതങ്ങൾക്കിടയിലെ കൈമാറ്റപ്രക്രിയകൾ

എം ടി ജീവിതത്തിനെക്കുറിച്ച് എഴുതുന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ജീവിതം കൊണ്ട് മുറിവേല്ക്കപ്പെടുന്നവരാണ്്. അതിനുമപ്പുറം, ഒരു കഥ എന്ന രീതിയിൽ വേറിട്ടൊരു ശൈലിയാണ്് വില്പനയിൽ എം ടി പ്രയോഗിച്ചിട്ടുള്ളത്. സിനിമയിൽ, മന:പൂർ വ്വം ഒഴിവാക്കുന്ന വിശദാം ശങ്ങൾ പിന്നീട് കഥയ്ക്ക് പൂർ ണത നൽ കുന്നത് പോലെ, ഈ കഥയിൽ പറയാതെ വിട്ട് കളഞ്ഞതെല്ലാം സ്വമേധയാ വന്ന് തങ്ങളുടെ വേഷങ്ങൾ ഭം ഗിയായി അഭിനയിച്ച് പോകുന്നു. ബോം ബേ എല്ലാ ചൈതന്യവും വലിച്ച് കുടിക്കും എന്ന് മിസ്സിസ്സ് പരേഖ്. വിട്ടു കളഞ്ഞ വിശദാം ശങ്ങൾ എല്ലാ ചൈതന്യവും തിരിച്ച് കൊണ്ടുവരുമെന്നായിരിക്കാം വില്പനയുടെ രഹസ്യം.

കൈസർ



മുഖവുര:

ഇന്ത്യയിൽ സ്വാതന്ത്ര്യസമരം മൂർദ്ധന്യത്തിലെത്തിയിരിക്കുന്ന സമയമായിരുന്നു അത്. മോഹൻ ദാസ് കരംചന്ദ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം ആയിരുന്നു ബ്രിട്ടനിലും ഇന്ത്യയിലും ഉണ്ടായിരുന്ന സാമ്രാജ്യത്വ തല്പരരുടെ പ്രധാന ചർച്ചാ വിഷയം. രാജ്യത്തിന്റെ പല കോണുകളിലും സായുധസമരങ്ങളും അരങ്ങേറിയിരുന്നു. ലഹളക്കാരെ അടിച്ചമർത്താൻ ബ്രിട്ടീഷ് സൈന്യത്തിനും പെടാപ്പാട് പെടേണ്ടിയിരുന്നു. മർദ്ദനം തന്നെയായിരുന്നു അവർ കണ്ട പ്രധാന പോം വഴി. അത് കാരണം കൊല്ലപ്പെടുന്നവരുടേയും മുറിവേൽക്കുന്നവരുടേയും എണ്ണം ക്രമാതീതമായിത്തീർന്നു. എത്ര തല്ല് കൊണ്ടിട്ടും പോരാട്ടം അവസാനിപ്പിക്കാത്ത ഇന്ത്യാക്കാരുടെ മനോഭാവം ബ്രിട്ടീഷ് ഭരണകൂടത്തിന് തലവേദനയായിരുന്നെന്ന് പറയണ്ടല്ലോ. കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രം വായിക്കുന്നത് അഭികാമ്യം.

തന്മൂലം ചികിത്സയ്ക്കായി ഇംഗ്ലണ്ടിൽ നിന്നും കൂടുതൽ ഡോക്ടർമാരുടെ സേവനം ആവശ്യമായി വന്നു. അങ്ങിനെ 1942 മാർച്ച് മാസം മുപ്പത് ഡോക്ടർമാരുടെ സംഘം ഇംഗ്ലണ്ടിൽ നിന്നും ഇന്ത്യയിലെത്തി. എത്തിയയുടൻ അവരെയെല്ലാം രാജ്യത്തിന്റെ നാനാഭാഗങ്ങളിലേയ്ക്ക് അയയ്ക്കപ്പെടുകയും ചെയ്തു.

-------------------------------------
ഒന്ന്

അതിലൊരാളായിരുന്നു ഡോ. വില്യം മക്കാർത്തി (എഫ് ആർ സി എസ്). യുദ്ധവും ലഹളവും അക്രമവും ഇഷ്ടപ്പെടാതിരുന്ന കാമുകഹൃദയനായിരുന്ന വില്യം സായിപ്പ് മനസ്സില്ലാമനസ്സോടെയാണ് കപ്പൽ കയറിയത്. കുറച്ച് നാളുകൾക്ക് മുമ്പ് സംഭവിച്ച പ്രണയത്തകർച്ച നൽകിയ നൈരാശ്യവും കാരണമായെന്ന് പറയാവുന്നതാണ്. ബോംബേയിൽ എത്തിയ വില്യം സായിപ്പിനോട് ഉടനേ തന്നെ കൽക്കത്തയിലേയ്ക്ക് തിരിക്കാനായിരുന്നു ആർഡർ. അടുത്ത തീവണ്ടിയ്ക്ക് തന്നെ അദ്ദേഹം കൽക്കത്തയ്ക്ക് പോകുകയും ചെയ്തു.

സ്വതവേ വിഷാദസ്വഭാവക്കാരനായിരുന്ന വില്യം സായിപ്പിന് കൂട്ടായിരുന്നത് കൈസർ എന്ന വേട്ടപ്പട്ടിയായിരുന്നു. കൈസർ വില്യം സായിപ്പിന്റെ നിഴൽ പോലെയായിരുന്നു എന്നും പറയാം. കൽക്കത്തയിലെ പ്രക്ഷുബ്ധമായ അന്തരീക്ഷം കൈസറിന് രസിച്ചില്ലെങ്കിലും മേഞ്ഞ് നടക്കാൻ വിശാലമായ പറമ്പും മൃഷ്ടാന്നഭോജനവും രസക്കേടുകളെയെല്ലാം തുടച്ച് നീക്കി. വില്യം സായിപ്പ് ജോലിയ്ക്ക് പോകുന്ന സമയത്തെല്ലാം കൈസർ ഒരു ചക്രവർത്തിയെപ്പോലെ ആ മതിൽക്കെട്ടിനുള്ളിൽ വിരാജിച്ചു.

‘കൈസർ ഐ ഫീൽ സാഡ്’ വില്യം സായിപ്പ് ഒരിക്കൽ പറഞ്ഞു. കൈസർ പകരം ചെയ്തത് സായിപ്പിന്റെ കാൽ നഖം വെട്ടുകയായിരുന്ന വേലക്കാരന്റെ കഴുത്തിൽ കടിച്ച് കുടയുകയായിരുന്നു.

എന്നിട്ടും വില്യം സായിപ്പിന്റെ ഏകാന്തതയ്ക്ക് കുറവൊന്നുമില്ലായിരുന്നു. ജോലി കഴിഞ്ഞെത്തുന്ന സന്ധ്യനേരങ്ങൾ അയാളെ കൂടുതൽ ദു:ഖത്തിലാഴ്ത്തി. ജോലിയ്ക്കിടയിൽ മുറിവേറ്റ് വേദന കൊണ്ട് പുളയുന്ന മനുഷ്യർ അയാളുടെ ഉറക്കം കെടുത്തി. തിരികെ ഇംഗ്ലണ്ടിലേയ്ക്ക് പോകാനുള്ള ശ്രമങ്ങളെല്ലാം പാഴായി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കൊടുത്ത് തിരികെ പൊയ്ക്കൂടേയെന്ന് മേലധികാരിയോട് തർക്കിക്കുന്നത് വരെ കാര്യങ്ങൾ എത്തി. അതിന് പകരമായി കിട്ടിയത് ഇംഗ്ലണ്ടിൽ നിന്നും ശകാരവും ഒരു കുഗ്രാമത്തിലേയ്ക്കുള്ള സ്ഥലം മാറ്റവും ആയിരുന്നു.
കലിപ്പൂർ എന്ന ഗ്രാമത്തിലെത്തിയ വില്യം സായിപ്പ് മരണതുല്യനായിപ്പോയി. ഒരു കുഗ്രാമമായിരുന്നു കലിപ്പൂർ. പോരാത്തതിന് സായുധസമരക്കാർ ഒളിത്താവളമായി ഉപയോഗിക്കുന്ന കാടുകളാൽ ചുറ്റപ്പെട്ടതും. സുഭാഷ് ചന്ദ്രബോസിന്റെ അനുയായികൾ എന്ന് അവകാശപ്പെടുന്ന സേനാനികളും ഗറില്ലാ പോരാളികളും അവിടെ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. അവരും ബ്രിട്ടീഷ് പട്ടാളവും തമ്മിൽ പോരാട്ടങ്ങൾ പതിവായിരുന്നു. അങ്ങിനെ പരിക്കേൽക്കുന്ന പട്ടാളക്കാരെ ചികിത്സിക്കേണ്ടത് വില്യം സായിപ്പായിരുന്നു. സഹായത്തിന് രണ്ട് നഴ്സുമാരും ഒരു ക്ലർക്കും മാത്രം. കൈസറിന് എത്രത്തോളം ആ സ്ഥലം ഉപദ്രവമായിത്തീർന്നെന്നത് അവന്റെ മലം പരിശോഷിച്ചാൽ മനസ്സിലാക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. ഇഷ്ടമുള്ള ആഹാരം ലഭിക്കാതെ, കിട്ടുന്നതെല്ലാം ദഹനപ്രശ്നങ്ങളുണ്ടാക്കി എപ്പോഴും വയറിളക്കം ബാധിച്ച നിലയിലായി കൈസർ. വില്യം സായിപ്പ് നിസ്സഹായനായിത്തീർന്നു. കൈസറിനെ തനിയ്ക്ക് നഷ്ടപ്പെടുമോയെന്ന് അയാൾ ഭയപ്പെട്ടു. ഒന്നുച്ചത്തിൽ കുരയ്ക്കാൻ പോലുമാകാതെ എപ്പോഴും അവശനായി കിടക്കുന്ന കൈസർ അയാളെ ആധിയിലാക്കി.


ആ സമയത്തായിരുന്നു അനുരാ മുഖർജി എന്ന ഒരു യുവതി വില്യം സായിപ്പിന്റെ ജീവിതത്തിലേയ്ക്ക് കടന്ന് വന്നത്. പോരിനിടയിൽ മുറിവേറ്റ് ഓടിയ അനുരാ എത്തിച്ചേർന്നത് വില്യം സായിപ്പിന്റെ വീടിന്റെ അടുത്തുള്ള കുളക്കരയിലായിരുന്നു. രക്തം വാർന്ന്, ക്ഷീണം താങ്ങാൻ വയ്യാതെ അവൾ ഒരു മുരിക്കുമരത്തിന്റെ ചുവട്ടിൽ വീണു. അവളുടെ വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ നിലയിലായിരുന്നു. ഏറെ നാളുകൾ കാട്ടിലും മേട്ടിലുമായി അലഞ്ഞതിന്റെ ലക്ഷണങ്ങൾ അവളുടെ ദേഹമെമ്പാടും കാണാമായിരുന്നു. ഒരു ഡോക്ടർ എന്നതിനേക്കാൾ വില്യം സായിപ്പിന്റെ കാമുകഹൃദയമായിരുന്നു തകർന്ന് പോയത്. അവളെ ക്ലിനിക്കിലേയ്ക്ക് കൊണ്ടുപോകുന്നത് അപകടമാണെന്ന് അയാൾക്ക് അറിയാമായിരുന്നു. ബ്രിട്ടീഷ് പട്ടാളത്തിന്റെ കൈകളിൽ അകപ്പെട്ടാൽ അവൾ അനുഭവിക്കാൻ പോകുന്ന യാതനകൾ എത്ര ക്രൂരമായിരിക്കുമെന്നോർത്ത് അയാൾ വിവശനായി. ആരോരുമറിയാതെ തന്റെ ബംഗ്ലാവിലേയ്ക്ക് അവളെ കൊണ്ടുപോയി ശുശ്രൂഷകൾ ചെയ്തു. കൈസർ പോലും അറിയാതെയായിരുന്നു എല്ലാം. അവളെ പരിശോധിക്കുന്ന സമയങ്ങളിൽ കൈസറിന്റെ ഒരു മുരിങ്ങമരത്തിൽ കെട്ടിയിട്ടു. കൈസറിന് കയറിച്ചെല്ലാൻ സാധിക്കാത്ത ഒരു മുറിയിൽ അവളെ കിടത്തി. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവൾ സുഖം പ്രാപിക്കാൻ തുടങ്ങുകയും ഒരു രാത്രി ആരോരുമറിയാതെ ബംഗ്ലാവിൽ നിന്നും ഒളിച്ചോടുകയും ചെയ്തു അവൾ.

ആ സംഭവം വില്യം സായിപ്പിനെ തളർത്തി. എന്തെന്നില്ലാത്ത ഒരു പരവേശം അയാളെ പിടികൂടി. അവളെ താൻ ജീവന് തുല്യം സ്നേഹിക്കാൻ തുടങ്ങിയിരുന്നതായി കൈസറിനോട് പറഞ്ഞു. ഒരു വലിയ മുരൾച്ചയോടെ മുറ്റത്ത് അറിയാതെ എത്തിപ്പെട്ട ഒരു കൊടിച്ചിപ്പട്ടിയെ കടിച്ചോടിച്ച് കൈസർ തന്റെ സാമ്രാജ്യത്തിലേയ്ക്ക് ഊളിയിട്ടു.

ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കൊഴിഞ്ഞു പോയി. വില്യം സായിപ്പ് ഒരു പ്രേതത്തെപ്പോലെ ജോലിയെടുത്തു. കൈസറുമായുള്ള ബന്ധത്തിന് പഴയ ഉറപ്പില്ലാത്തത് പോലെ അവർ തമ്മിലുള്ള സംഭാഷണങ്ങൾക്ക് ഇടിവുണ്ടായി. എപ്പോഴും അനുരയുടെ വടിവൊത്ത മുഖം മാത്രം മനസ്സിൽ ധ്യാനിച്ച് അയാൾ ജീവിക്കുന്നെന്ന് വരുത്തി. അങ്ങിനെയിരിക്കേ ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട് പോകുകയാണെന്ന ശ്രുതി പരക്കാൻ തുടങ്ങി. എത്തിച്ചേരാൻ പോകുന്ന സ്വാതന്ത്ര്യത്തിന്റെ അലകൾ രാജ്യമെമ്പാടും മറ്റൊലിയിടാൻ തുടങ്ങി.

ഒരു തരത്തിൽ വില്യം സായിപ്പിന് ആ വാർത്ത ആശ്വാസമായിരുന്നു. അനുരയുടെ ഓർമ്മകൾ ഉറങ്ങുന്ന ആ നാടും ബംഗ്ലാവും ഉപേക്ഷിച്ച് പോകാമല്ലോയെന്ന് അയാൾ കഠിനമെങ്കിലും ആസ്വാദ്യകരമായി ചിന്തിച്ചു. അപ്പോൾ ഒരു ദിവസം അയാളെത്തേടി ഒരു കത്ത് എത്തിച്ചേർന്നു. വൃത്തിയില്ലാത്ത കൈയ്യക്ഷരത്തിൽ എഴുതിയ ആ കത്തിന്റെ രത്നച്ചുരുക്കം ഇതായിരുന്നു : ഇന്ന് രാത്രി കാളീമന്ദിർ വരെ വരാൻ പറ്റുമെങ്കിൽ സന്തോഷം. ഞാൻ കാത്തിരിക്കും, അനുരാ മുഖർജി.
വർഷങ്ങൾക്ക് ശേഷം മഴ കണ്ടവനെപ്പോലെ വില്യം സായിപ്പ് തുള്ളിച്ചാടി. രാത്രിയൊന്നണയുവാനായി തുടി കൊണ്ടു. കൈസറിനെ വളരെ കാലത്തിന് ശേഷം കെട്ടിപ്പിടിച്ച് ചുംബിച്ചു. കൈസറാകട്ടെ, ഏതോ അക്രമിയുടെ സാന്നിധ്യം കണ്ടെത്തിയത് പോലെ മൂക്ക് വിടർത്തി മണം പിടിച്ചു.

രാത്രി കാളീമന്ദിരിൽ കാത്തിരുന്ന വില്യം സായിപ്പ് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെ കടന്ന് പോയി. അനുരാ തന്റെ എല്ലാ സൌന്ദ്യവും പുറത്തെടുത്ത് ഒരു നാടൻ ബംഗാളി പെൺകുട്ടിയായി എത്തിച്ചേർന്നു. അവൾ ഒട്ടും മടിക്കാതെ അയാളോടുള്ള തന്റെ അനുരാഗം വെളിപ്പെടുത്തി.

‘ഇവിടെ ഈ കാട്ടിൽ വച്ച് സംസാരിക്കണോ? നമുക്ക് എന്റെ ബംഗ്ലാവിലേയ്ക്ക് പോകാം?’ അയാൾ ചോദിച്ചു.

‘ആഗ്രമില്ലാഞ്ഞിട്ടല്ല, പക്ഷേ ഞാൻ ഇപ്പോഴും നോട്ടപ്പുള്ളിയാണ്. സമരങ്ങൾ അവസാനിപ്പിച്ചുവെങ്കിലും പോലീസ് എന്നെ പിടികൂടിയാൽ കുഴപ്പമാകും’

‘അങ്ങിനെ പേടിക്കണ്ട, എന്റെ ബംഗ്ലാവ് സുരക്ഷിതമാണ്’

‘ശരി, ഞാൻ വരാം. നാളെ അർദ്ധരാത്രി 12 മണിയ്ക്ക് ഞാൻ ബംഗ്ലാവിന്റെ പിൻ വശത്തൂടെ വരാം’

അങ്ങിനെ തീരുമാനിച്ച് അവർ പിരിഞ്ഞു. 1947 ആഗസ്റ്റ് 13 നായിരുന്നു മേൽ‌പ്പറഞ്ഞ സംഭാഷണം ഉണ്ടായത്. അതിനടുത്ത ദിവസം അർദ്ധരാത്രി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുകയാണ്. ദേശമെങ്ങും മുദ്രാവാക്യങ്ങളും വിജയാഘോഷങ്ങളും പൊടിചിതറി. എത്രയും പെട്ടെന്ന് അനുരായേയും കൂട്ടി ഇംഗ്ലണ്ടിലേയ്ക്ക് പോകണമെന്ന് അയാൾ പദ്ധതിയിട്ടു. ബംഗ്ലാവിൽ തിരിച്ചെത്തിയപ്പോൾ കെട്ടിയിട്ട നിലയിലുള്ള കൈസർ രോഷാകുലനായി കുതറുന്നതാണ് കണ്ടത്. അന്ന് സന്ധ്യയ്ക്ക് ബംഗ്ലാവിലെ മൂന്ന് ജീവനക്കാരെ അകാരണമായി കടിച്ച് കുടഞ്ഞെന്ന് അറിയാൻ കഴിഞ്ഞു. കൈസറിനെ സമാധാനിപ്പിക്കാൻ അടുത്ത് ചെന്ന വില്യം സായിപ്പിനെ പകയോടെ നോക്കിയ കൈസർ പതിയെ ശാന്തനായി. കൈസറിന് പേ പിടിച്ചിരിക്കുമെന്ന അഭിപ്രായം അയാൾ തള്ളിക്കളഞ്ഞു. കെട്ടഴിച്ച് വിട്ടപ്പോൾ ഒന്നും സംഭവിക്കാത്തത് പോലെ കൈസർ മുറ്റത്ത് കൂനിക്കൂടിക്കിടന്നു.

1947 ആഗസ്റ്റ് 14 അർദ്ധരാത്രി. ആഘോഷമുഖരിതമായ അന്തരീക്ഷം. രാത്രി കൃത്യം 12 മണിയ്ക്ക് രാജ്യം ബ്രിട്ടീഷ് ഭരണത്തിൽ നിന്നും സ്വതന്ത്രമാകുകയാണ്. വില്യം സായിപ്പാകട്ടെ അതിനേക്കാൾ ആഹ്ലാദത്തിൽ അനുരായേയും കാത്തിരുന്നു. ബംഗ്ലാവിലെ ജോലിക്കാരെല്ലാം ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോയിരിക്കുന്നത് നന്നായെന്ന് അയാൾ കരുതി. കൈസർ ഒരു ഇറച്ചിക്കഷ്ണത്തിൽ പല്ലുകളാഴ്ത്തിക്കൊണ്ടിരുന്നു. പിന്നീട് ആ ശ്രമം ഉപേക്ഷിച്ച് തൊടിയിലേയ്ക്ക് മുങ്ങാങ്കുഴിയിട്ടു.

ബംഗ്ലാവിന്റെ വെളിച്ചം മാത്രമുള്ള യാമം. വിശാലമായ തൊടിയിൽ ഇരുട്ട് കനത്തു. വില്യം സായിപ്പ് കൈസറിനെ വിളിച്ചു. പ്രതികരണമൊന്നുമുണ്ടായില്ല. അയാൾ ടോർച്ച് എടുത്ത് പുറത്തിറങ്ങി. അനുരാ വരാമെന്ന് പറഞ്ഞിരുന്ന ദിക്കിലേയ്ക്ക് നടന്നു. അവിടെ കണ്ട കാഴ്ച അയാളുടെ രക്തം വറ്റിച്ചു. അനുരായുടെ കഴുത്തിൽ കടിച്ച് കുടയുന്ന കൈസർ. ജീവന്റെ അവസാനതുള്ളിയും ഉപേക്ഷിക്കാൻ തുടങ്ങുന്ന അവൾ.

‘കൈസർ’ അയാൾ അലറി.

അനുരായുടെ കഴുത്തിൽ നിന്നും കടി വിട്ട് കൈസർ കുരച്ച് ചാടി. വില്യം സായിപ്പിനെ മുരണ്ട് നോക്കിയിട്ട് ഇരുട്ടിലേയ്ക്ക് ഓടിപ്പോയി. ഹൃദയതാളം വീണ്ടെടുത്തപ്പോൾ അയാൾ അവളുടെ അടുത്തേയ്ക്ക് പാഞ്ഞു. കഴുത്തിൽ നിന്നും ചോര വാർന്ന് അവളുടെ ജീവൻ വിട പറഞ്ഞിരുന്നു. അപ്പോഴേയ്ക്കും ഔദ്യോഗികമായി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിരുന്നു.

രണ്ട്


പതിറ്റാണ്ടുകൾ കടന്ന് പോയി. ഒരുപാട് തവണ സ്വാതന്ത്ര്യദിനങ്ങൾ ആഘോഷിക്കപ്പെട്ടു. ചരിത്രം ചരിത്രമായി നിലകൊള്ളുന്ന അങ്ങിനെയൊരു ആഗസ്റ്റ് 15 ദിവസം ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്തിലെ ഒരു കൊച്ചുഗ്രാമത്തിൽ ഇരുട്ട് പടരുന്ന നേരം വേലായുധൻ എന്ന ചെറുപ്പക്കാരൻ ഒരു വരമ്പ് മുറിച്ച് കടക്കുകയായിരുന്നു. വേലായുധന്റെ യാത്രയിലേയ്ക്ക് കടക്കുന്നതിന് മുമ്പ് അല്പം ഫ്ലാഷ് ബാക്ക്.

തൊഴിൽ കൊണ്ട് ആശാരിയാണെങ്കിലും വേലായുധൻ ഒരു സാമൂഹ്യപ്രവർത്തകൻ കൂടിയായിരുന്നു. സർവ്വസമ്മതൻ, ഉശിരുള്ള ചെറുപ്പക്കാരൻ, എല്ലാവരുടേയും കണ്ണിലുണ്ണി. അന്ന് ഞാ‍യറാഴ്ചയായതിനാൽ പണിയ്ക്ക് പോയില്ല വേലു എന്ന വേലായുധൻ. അവധിദിവസങ്ങൾ മറ്റ് ചെറുപ്പക്കാരെപ്പോലെ സിനിമയ്ക്ക് പോയും, കള്ള് കുടിച്ചും, ചീട്ട് കളിച്ചും ചിലവഴിക്കാൻ വേലായുധൻ തയ്യാറല്ലായിരുന്നു. നാട്ടിലെ സാമൂഹ്യപ്രവർത്തനങ്ങളിൽ പങ്കെടുക്കാനായിരുന്നു അയാൾക്ക് താല്പര്യം.

പക്ഷേ ആ ഞായറാഴ്ച ദിവസത്തെ പോക്ക് രാഷ്ട്രീയനേതാവും, യുവജനസംഘടനയുടെ ഭാരവാഹിയുമായ പൊന്നപ്പൻ ചേട്ടന്റെ വീട്ടിലേയ്ക്കായിരുന്നു. അദ്ദേഹത്തിന്റെ മാളികയുടെ മോന്തായത്തിൽ ചിതലരിക്കുന്നതായി വേലുവിനോട് അന്നൊരു ദിവസം പൊന്നപ്പൻ ചേട്ടൻ അറിയിച്ചിരുന്നു. അതൊന്ന് നോക്കുകയും വേണം മറ്റ് ചില കാര്യങ്ങൾ സംസാരിക്കുകയും വേണം എന്നൊക്കെ കരുതി ഇറങ്ങിയതായിരുന്നു വേലു.

മാളികയിൽ പൊന്നപ്പൻ ചേട്ടനുണ്ടായിരുന്നു. വേലുവിനെ സ്വാഗതം ചെയ്ത് അകത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയി മോന്തായത്തിൽ ചിതലുണ്ടാകാനിടയുള്ള ഭാഗം കാണിച്ചു കൊടുത്തു. വേലു മുണ്ട് താറുപാച്ചി മോന്തായത്തിലേയ്ക്ക് വലിഞ്ഞു കയറി. അപ്പോഴേയ്ക്കും ആരോ കാണാൻ വന്നിട്ടുള്ളതിനാൽ പൊന്നപ്പൻ ചേട്ടൻ ഉമ്മറത്തേയ്ക്ക് പോയി. രണ്ടര നൂറ്റാണ്ട് മുമ്പ് മരത്തടിയിൽ കൊത്തിയെടുത്ത ശില്പം തന്നെയായിരുന്നു മോന്തായം. കാലപ്പഴക്കവും അറ്റകുറ്റപ്പണികളുടെ അഭാവവും പരുക്കേൽ‌പ്പിച്ചിട്ടുണ്ടെന്ന് വേലുവിന് മനസ്സിലായി. കൂടുതൽ വിശദമായ പരിശോധനയ്ക്കായി ഏതാനും ഓടുകൾ ഇളക്കി മാറ്റുന്നതിനിടയിലാണ് വേലു അത് കണ്ടത്. അതിസുന്ദരിയായ ഒരു യുവതി കട്ടിലിൽ മലർന്ന് കിടന്ന് പകൽക്കിനാവുകളിൽ മുഴുകുന്ന കാഴ്ച. വേലുവിന്റെ ഹൃദയം ഏതാനും നിമിഷങ്ങളിലേയ്ക്ക് നിലച്ചു പോയി. പൊന്നപ്പൻ ചേട്ടന്റെ വീട്ടിൽ ഇങ്ങനെയൊരു മാൻ കിടാവുള്ള കാര്യം വേലുവിന് അറിയില്ലായിരുന്നു എന്ന് പറഞ്ഞാൽ ചരിത്രപരമായ അബദ്ധമായിരിക്കും. പിന്നീട് വേലു അറിയാനിടയായത് പോലെ പൊന്നപ്പൻ ചേട്ടന്റെ പെങ്ങളുടെ മകളായ അനുരാധയായിരുന്നു അത്. ചങ്ങനാശ്ശേരിക്കാരിയായ അവൾ പാലക്കാട്ടെ അമ്മാവന്റെ വീട്ടിൽ താമസിച്ച് പഠിക്കാനായി എത്തിയിരിക്കുന്നതാണ്.

ഓടുകൾ ഇളക്കി മാറ്റിയ വിടവിലൂടെ ഒരു സുന്ദരൻ തന്നെ എത്തി നോക്കുന്നത് കണ്ട് അവൾ പുളകത്തോടെ പുഞ്ചിരിച്ചു. അത്രയും മതിയായിരുന്നു വേലുവിന്റെ ഹൃദയം അവൾക്ക് വേണ്ടി മിടിക്കാൻ തുടങ്ങാൻ.

ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്ന് പോയി. കോളേജിൽ പോകുന്ന നേരത്തും തിരികെ വരുന്ന നേരത്തും വഴിയിലെവിടെയെങ്കിലും വേലുവിന്റെ സാന്നിധ്യം ഉണ്ടാകുന്നത് അവൾ ശ്രദ്ധിക്കാതിരുന്നില്ല. നല്ലവാക്കുകൾ കേട്ട് കേട്ട് അവൾക്കും വേലുവിനെ ഇഷ്ടമായിത്തുടങ്ങി എന്ന് പറഞ്ഞാലും തെറ്റില്ല.

ഒരു ദിവസം വേലുവിനെത്തേടി ഒരു കത്ത് വന്നു. വടിവൊത്ത കൈയ്യക്ഷരത്തിൽ എഴുതിയിരുന്ന ആ കത്തിന്റെ രത്നച്ചുരുക്കം ഇതായിരുന്നു: ഒന്ന് കാണണം, രാത്രി മുത്തിക്കാവിന്റെ അവിടെ വരുക – അനുരാധ.

രാത്രി മുത്തിക്കാവിന്റെയരികിൽ കാത്തിരുന്ന വേലു തന്റെ ജീവിതത്തിലെ സുവർണ്ണ നിമിഷങ്ങളിലൂടെ കടന്ന് പോയി. അനുരാധ തന്റെ എല്ലാ സൌന്ദ്യവും പുറത്തെടുത്ത് ഒരു നാടൻ മലയാളി പെൺകുട്ടിയായി എത്തിച്ചേർന്നു. അവൾ ഒട്ടും മടിക്കാതെ അയാളോടുള്ള തന്റെ അനുരാഗം വെളിപ്പെടുത്തി.

‘ഇവിടെ ഈ കാട്ടിൽ വച്ച് സംസാരിക്കണോ? വേറേ എവിടേയ്ക്കെങ്കിലും പോകാം?’ അയാൾ ചോദിച്ചു.

‘ആഗ്രമില്ലാഞ്ഞിട്ടല്ല, പക്ഷേ വഴിയിൽ ആളുകൾ ഉണ്ടാവില്ലേ? കുഴപ്പമാവില്ലേ?’

‘അത് പ്രശ്നമാണ്. എന്റെ വീട്ടിലേയ്ക്ക് പോയാലോ? അവിടെ ആരുമില്ല’

‘അതൊക്കെ കുഴപ്പമാകും. ഞാനൊരു പെൺകുട്ടിയല്ലേ ആരെങ്കിലും കണ്ടാൽ… ഒരു കാര്യം ചെയ്യ്, നാളെ രാത്രി 12 മണിയ്ക്ക് മാളികയുടെ പിൻ വശത്തൂടെ വന്നാൽ മതി. അമ്മാവനും അമ്മായിയും കോട്ടയത്തേയ്ക്ക് പോയിരിക്കുകയാണ്. പിന്നിലെ വാതിൽ തുറന്നിടാം’

അങ്ങിനെ തീരുമാനിച്ച് അവർ പിരിഞ്ഞു. 2013 ആഗസ്റ്റ് 14 നായിരുന്നു മേൽ‌പ്പറഞ്ഞ സംഭാഷണം ഉണ്ടായത്. അതിനടുത്ത ദിവസം സ്വാ‍തന്ത്ര്യദിനം പ്രമാണിച്ച് നാടെങ്ങും ആഘോഷങ്ങൾക്കായുള്ള ഒരുക്കത്തിലായിരുന്നു. ഇനി കഥയിലേയ്ക്ക്…

വരമ്പുകൾ കടന്ന് വേലു നടന്നു. ഇനി ഒരു കോളനിയാണ്. അതിലൂടെയുള്ള യാത്ര തന്റെ ലക്ഷ്യത്തിന് തടസ്സമുണ്ടാക്കുമെന്ന് അയാൾ ഭയന്നു. നിറയെ പരിചയക്കാരാണ് അവിടെ. എന്നാലും ഈ അസമയത്ത് ആരും ഉണർന്നിരിക്കുന്നുണ്ടാവില്ലെന്ന ധൈര്യത്തിൽ മുന്നോട്ട് തന്നെ നടന്നു.

ഇരുട്ടിൽ മാളികയിലെ വിളക്കുകൾ തെളിഞ്ഞ് കാണാമായിരുന്നു. തുടിയ്ക്കുന്ന ഹൃദയത്തോടെ അയാൾ മതിൽ ചാടി. എത്രത്തോളം ആദർശം നിറഞ്ഞ ഹൃദയമായാലും ചോദനകൾ മനുഷ്യനെ മനുഷ്യനാക്കുമെന്നത് എത്ര ശരി. എങ്ങാനും പിടിക്കപ്പെട്ടാൻ തന്റെ പ്രതിച്ഛായ എന്നെന്നേയ്ക്കുമായി ഇല്ലാതാകും എന്നറിഞ്ഞിട്ടും ഈ സാഹസത്തിന് അയാൾ മുതിർന്നതിന് ഒരേയൊരു പേരേയുള്ളൂ: പ്രണയം.

ഇരുട്ടിൽ തപ്പിത്തടഞ്ഞ് ശബ്ദമുണ്ടാക്കാതെ അയാൾ മാളികയുടെ പിൻ ഭാഗത്തെത്തി. അവിടത്തെ വിളക്കുകൾ കെടുത്തിയിരുന്നു. അനുരാധയുടെ ബുദ്ധിയെക്കുറിച്ചോർത്ത് വേലായുധൻ സന്തോഷിച്ചു. മാളികയുടെ മുക്കും മൂലയും കാണാപ്പാഠമായിരുന്ന ആ‍യാൾക്ക് പ്രയാസം കൂടാതെ തന്നെ വാതിൽ കണ്ടെത്താൻ കഴിഞ്ഞു. വാതിലിന്റെ ഒരു പാളി തുറന്ന് പതുക്കെ അകത്തേയ്ക്ക് പ്രവേശിച്ചു. നീണ്ട ഇടനാഴികൾക്കിടയിലെ ഏത് മുറിയിലാണ് അവളെ പ്രതീക്ഷിക്കാവുന്നതെന്ന് ആലോചിക്കുന്നതിനിടയിൽ ഒരു മുരൾച്ചയിൽ അയാൾ ഉണർന്നു.

അരണ്ട വെളിച്ചത്തിൽ തിളങ്ങുന്ന കണ്ണുകളുമായി നിൽക്കുന്ന ഒരു കാളക്കൂറ്റന്റെ വലുപ്പമുള്ള പട്ടിയായിരുന്നു അത്. പൊന്നപ്പൻ ചേട്ടൻ എപ്പോഴാണ് പട്ടിയെ വാങ്ങിയതെന്ന് ആലോചിക്കുമ്പോഴേയ്ക്കും നാടിനെ കുലുക്കുന്ന കുരയുമായി അത് വേലുവിന്റെ നേരെ ചാടി.

അനുബന്ധം:

ചരിത്രത്തിലെ രേഖപ്പെടുത്താതെ പോയ വിവരങ്ങൾക്ക് ചിലപ്പോൾ കേട്ടറിഞ്ഞതിനേക്കാൾ സത്യങ്ങൾ വിളിച്ച് പറയാനുണ്ടാകും. അത്തരമൊരു വിഷമഘട്ടത്തിലാണിപ്പോൾ വേലുവിന്റെ കഥ അവസാനിക്കുന്നത്. സ്വാതന്ത്ര്യദിനം ആഘോഷിച്ച് കഴിഞ്ഞ് ഗ്രാമം ഉണരുമ്പോൾ കാത്തിരിക്കുന്നത് എന്തായിരിക്കുമെന്നത് ഇപ്പോൾ ഊഹിക്കാൻ പറ്റില്ല. ജയ് ഹിന്ദ്.
                                                                         
                                                         - മാധ്യമം വാരിക, ജൂൺ 20.