പിഴച്ച തീരുമാനം


അച്ഛന്റെ പേരു നാരായണൻ എന്നായതുകൊണ്ടു മാത്രം ജയപ്രകാശ് എന്ന നാമധേയനായിത്തീർന്ന ജെപി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അയാൾ അന്നും രാവിലെ കൃത്യസമയത്ത് ആപ്പീസിലെത്തി തന്റെ കസേരയിൽ അമർന്നു. പഴയ രീതിയിൽ പ്രവർത്തിയ്ക്കുന്ന ആ സ്ഥാപനത്തിലെ കസേരകൾ പുതിയരീതിയിൽ ഉള്ളവയായിരുന്നു. അതുകൊണ്ടു വല്ലാത്ത മുഷിപ്പു തോന്നുമ്പോഴോ ശൂന്യത അനുഭവപ്പെടുമ്പോഴോ കറങ്ങുന്ന കസേരയുടെ സൌകര്യം ഉപയോഗപ്പെടുത്താമായിരുന്നു. മറ്റെല്ലാം പഴയ രീതിയിൽത്തന്നെ എന്നത് അയാൾക്കു വലയ പ്രശ്നമായി തോന്നിയതുമില്ല.


(ചിത്രീകരണം: ലീനാരാജ്)

ഒരു വർഷമേ ആയിട്ടുള്ളൂ അയാൾ ഈ സ്ഥാപനത്തിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട്. അതിനു മുമ്പ് എറണാകുളത്തെ ഒരു തുണിക്കടയിൽ മാനേജറായും അതിനും മുമ്പു തിരുപ്പൂരിലെ ബനിയൻ ഫാക്ടറിയിലെ സൂപ്പർവൈസറായും  പതിറ്റാണ്ടുകൾ ജോലി ചെയ്തിരുന്നു അയാൾ. ആ തൊഴിൽ പരിചയം തന്നെയാണ് ഇപ്പോഴത്തെ ജോലിയിലേയ്ക്കു ക്ഷണിക്കപ്പെടാൻ അയാളെ യോഗ്യനാക്കിയതും. ദോഷം പറയരുതല്ലോ, തന്റെ അനുഭവസമ്പത്തും ആത്മാർത്ഥതയും ഒട്ടും ചോരാതെ സ്ഥാപനത്തിനായി ചെലവഴിയ്ക്കാൻ ജെപി തയ്യാറായിരുന്നു. അതു ചെയ്യുന്നുമുണ്ടായിരുന്നു.

ഐ ആം ജെപി... ജയപ്രകാശ് നാരായണൻ എന്നു പറയുമ്പോൾ ഒഴിഞ്ഞു പോകുന്നതെത്രയെത്ര പ്രതിബന്ധങ്ങൾ!

ചുരുക്കത്തിൽ കാര്യങ്ങളെല്ലാം സുഗമമായി പോകുന്നു. മുതലാളിയും തൊഴിലാളിമാരും സന്തുഷ്ടർ. ജെപിയെക്കൂടാതെ ഒരു അക്കൌണ്ടന്റും (കുമാരപിള്ള) ഒരു ടൈപ്പിസ്റ്റും (സുമതി പി ജോർജ്ജ്) മുപ്പതു ഫീൽഡ് വർക്കേഴ്സും ആ സ്ഥാപനത്തിലുണ്ടായിരുന്നു. ഫീൽഡ് വർക്കേഴ്സിന്റെ ചുമതലയായിരുന്നു അയാൾക്ക്. അതിരാവിലെ തന്നെ ഹൃദയത്തിന്റെ വശത്തു കമ്പനിയുടെ മുദ്ര തുന്നിയ തൂവെള്ള ഷർട്ടും കറുത്ത പാന്റ്സും ധരിച്ച ഫീൽഡ് വർക്കേഴ്സ് അയാൾക്കു മുന്നിൽ ഹാജരാകും (റിപ്പോർട്ട് ചെയ്യുക എന്നാണു പുതിയ ഭാഷ). ഓരോരുത്തരും അന്നു ചുറ്റിത്തിരിയാൻ വിചാരിക്കുന്ന സ്ഥലങ്ങളെപ്പറ്റി അറിയിക്കും. അതു ശരുവയ്ക്കുകയോ മാറ്റുകയോ ചെയ്യുന്നതാണ് അയാളുടെ ഉത്തരവാദിത്തം എന്നും പറയാം.

അതിനിടയിൽ ഫീൽഡ് വർക്കേഴ്സിനിടയിലെ പ്രശ്നങ്ങൾ, തർക്കങ്ങൾ, ദുരനുഭവങ്ങൾ മുതലായവയും ചർച്ചയിൽ വരും. അതെല്ലാം തീരുമാനമാക്കുക എന്ന ഉത്തരവാദിത്തവും അയാൾക്കാണ്. രാവിലത്തെ സമ്മേളനം കഴിയുന്നതോടെ വലിയ ബാഗുകളിൽ വിൽപ്പനയ്ക്കായുള്ള തുണിത്തരങ്ങളുമായി ഫീൽഡ് വർക്കേഴ്സ് കൂട്ടിൽനിന്നും പറക്കുന്ന വെള്ളരിപ്രാവുകളെപ്പോലെ നഗരത്തിന്റെ നാനാഭാഗങ്ങളിലേയ്ക്ക് അപ്രത്യക്ഷരാകും.

വൈകുന്നേരം അവരെല്ലാം തിരിച്ചെത്തുന്നതുവരെ കാര്യമായ ജോലിയൊന്നും അയാൾക്കുണ്ടാകാറില്ല. ചിലപ്പോൾ സെയിൽസ് റിപ്പോർട്ട് തയ്യാറാക്കേണ്ടി വരും. അല്ലെങ്കിൽ കച്ചവടം വർദ്ധിപ്പിക്കാനുള്ള പദ്ധതികളിൽ തീരുമാനം എടുക്കേണ്ടതായും വരും.
ഇത്രയും ദീർഘമായ ആമുഖം ആവശ്യമായി വന്നതു ജെപിയുടെ ഇപ്പോഴത്തെ പ്രതിസന്ധിയെക്കുറിച്ചു വിശദീകരിക്കുന്നതിന്റെ എളുപ്പത്തിനായിരുന്നു.

മുമ്പേ സൂചിപ്പിച്ചതുപോലെ തീരുമാനങ്ങളെടുക്കുക എന്നതു തന്നെയായിരുന്നു അയാളുടെ പ്രധാന കർത്തവ്യം. അതിൽ അയാൾ ഒരു വിശാരദൻ ആയിരുന്നെന്നു മാത്രമല്ല, പലപ്പോഴും സമയോചിതവും ബുദ്ധിപൂർവ്വവുമായ തീരുമാനങ്ങൾ വഴി നഷ്ടസാധ്യതകളെ തട്ടിത്തെറിപ്പിക്കാനും ആയിട്ടുണ്ട്. മുതലാളിയ്ക്ക് അക്കാര്യത്തിൽ ജെപിയെ വലിയ വിശ്വാസവും ബഹുമാനവും ആയിരുന്നു. ആപ്പീസിൽ വന്നു തന്റെ കാബിനുഷ കയറിക്കഴിഞ്ഞാൽ മുതലാളിയ്ക്കു ചോദിക്കാൻ ഒരു കാര്യമേയുണ്ടാകുകയുള്ളൂ: ജേപീ, തീരുമാനമായോ?
അതോടെ പല വിഷയങ്ങളിലെയും തീരുമാനങ്ങൾ ജെപി നിരത്തുകയായി. അതെല്ലാം സശ്രദ്ധം കേട്ട് അംഗീകരിച്ച് ഒപ്പു വയ്ക്കുന്നതു പോലെ മുതലാളി മൂളിക്കഴിയുന്നതോടെ അയാൾ അടുത്ത പ്രശ്നങ്ങൾക്കുള്ള തീരുമാനമെടുക്കാൻ പുറപ്പെടുകയായി.

ആദ്യമേ പറഞ്ഞല്ലോ, ഒരു വർഷമാകുന്നു അയാൾ പ്രസ്തുത സ്ഥാപനത്തിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട്. തുടക്കത്തിലുണ്ടായിരുന്ന അതേ ഉത്സാഹവും ആത്മാർത്ഥതയും അയാളിൽ നിലനിൽക്കുന്നുണ്ടെന്നു മാത്രമല്ല, ജയപ്രകാശ് നാരായണൻ എന്നാൽ വിശ്വാസിയ്ക്കു ജ്യോത്സ്യനെന്ന പോലെ എല്ലാവർക്കും തീരുമാനങ്ങളെടുക്കാൻ ജെപി വേണമെന്നത് ഒരു ശീലവും കീഴ്വഴക്കവും പോലുമായിക്കഴിഞ്ഞിരുന്നു.
എന്നാൽ ഡിസംബർ മാസത്തിന്റെ പകുതിയോടടുത്തപ്പോൾ തന്നിലെന്തോ വക്കുപൊട്ടലുകൾ സംഭവിക്കുന്നുണ്ടെന്ന തോന്നൽ അയാളിൽ മുളയ്ക്കാൻ തുടങ്ങിയിരുന്നു. അതുകാരണം വൻ അബദ്ധങ്ങളായിത്തീരാവുന്ന ചില തീരുമാനങ്ങൾ അയാൾ എടുക്കാൻ പോയതുമായിരുന്നു. എന്തൊക്കേയോ ഭാഗ്യം കൊണ്ട് അതൊന്നും സംഭവിച്ചില്ലെല്ലേയുള്ളൂ. തീരുമാനമെടുക്കുക എന്ന തന്റെ ചുമതലയിൽ പരിണമിച്ചു കൊണ്ടിരിക്കുന്ന വിള്ളലുകൾ അയാളേ അത്രയേറെ അലട്ടുന്നുണ്ടായിരുന്നു. ജെപിയിൽ വരുന്ന മാറ്റങ്ങൾ നിരീക്ഷിച്ച മുതലാളിയും ഒന്നുരണ്ടു പ്രാവശ്യം അതിനെപ്പറ്റി പരാമർശിക്കുകയുമുണ്ടായി. ജോലിഭാരം കാരണമാണെങ്കിൽ ഒരു അസിസ്റ്റന്റിനെ വയ്ക്കാനും അനുമതി കൊടുത്തു. അതെല്ലാം പക്ഷേ തന്റെ കഴിവിനെ ചോദ്യം ചെയ്യുന്നതു പോലെയാണു ജെപിയ്ക്കു തോന്നിയതു. ഒരു തീരുമാനമെടുക്കാനാകാതെ അയാൾ കുഴങ്ങിയെന്നു പ്രത്യേകം പറയേണ്ടല്ലോ!

ഈ അപ്രതീക്ഷിതമായ സ്വഭാവമാറ്റത്തിന്റെ തുടക്കം കഴിഞ്ഞ ഓണത്തിനു നാട്ടിൽ പോയപ്പോഴായിരുന്നു എന്നും അയാളോർത്തു. നല്ലപാതിയായ ഗിരിജയും ഒപ്പമുണ്ടായിരുന്നു. ഒരു ദിവസം, ഉത്രാടത്തിന്റെ അന്നാണെന്നു തോന്നുന്നു, ഉച്ചയ്ക്കു തൊടിയിലെ തെങ്ങിൻ ചുവട്ടിൽ കെട്ടിയിട്ടിരിക്കുകയായിരുന്ന പൂവാലിപ്പശുവിനെ തൊഴുത്തിലേയ്ക്കു മാറ്റിക്കെട്ടാൻ അമ്മ ആവശ്യപ്പോഴായിരുന്നു അയാൾ ആദ്യമായി തീരുമാനത്തിന്റെ പ്രതിസന്ധി അനുഭവിച്ചത്. പശുവുനെ തൊഴുത്തിൽ കെട്ടുക എന്ന വളരെ സ്വാഭാവികമായ പ്രവൃത്തി അയാളിൽ സന്ദേഹങ്ങളുടെ അലകളുയർത്തി.

ബന്ധനസ്ഥയായ പശുവിനെ വീണ്ടും ബന്ധിയ്ക്കുന്നതിന്റെ യുക്തിയെന്ത് എന്നായിരുന്നു ആദ്യം തോന്നിയത്. തൊടിയിൽ നിന്നും തൊഴുത്തിലേയ്ക്കു എന്ന പറിച്ചുനടലല്ലാതെ പശുവിനു കാര്യമായ മാറ്റമൊന്നും സംഭവിക്കാൻ പോകുന്നില്ല. തൊടിയിലും പുല്ല്, തൊഴുത്തിലും പുല്ല്. ഒന്ന് നൈസർഗികവും ഒന്ന് കൃത്രിമവും. ഒന്ന് ആകാശക്കൂരയും ഒന്ന് മേൽക്കൂരയും എന്നിങ്ങനെ അയാളുടെ മനസ്സിൽ ചോദ്യങ്ങൾ എട്ടുകാലി മുട്ട പോലെ പൊട്ടിപ്പുറപ്പെട്ടു.
ഒരു തീരുമാനമെടുക്കാനാകാതെ അമ്മിക്കല്ലിനരികെ നിൽക്കുകയായിരുന്ന ജെപിയെ ഉണർത്തിയതു ഗിരിജയായിരുന്നു.

എന്തേ പ്രകാശേട്ടാ?’ അവൾ ചോദിച്ചു.

ഒന്നൂല്ല

അല്ല, എന്തോ ഉണ്ട്... പിന്നെന്തിനാ ഇവിടിങ്ങനെ ഒറ്റയ്ക്ക് നിക്കണേ…’
ഒന്നൂല്ലന്ന് പറഞ്ഞില്ലേ,’ അയാളുടെ ശബ്ദം അറിയാതെ ഉയർന്നു പോയി. ഗിരിജ വിടാനുള്ള ഭാവമില്ലായിരുന്നു. അവൾ കുത്തിക്കുത്തിച്ചോദിച്ചു. അവസാനം അയാളെ പ്രശ്നത്തിലാക്കിയ കാര്യം വെളിപ്പെടുത്തുകയും അപ്പോൾത്തന്നെ അവൾ തീരുമാനമെടുക്കുകയും ചെയ്തു. പശുവിനെ തൊഴുത്തിലേയ്ക്കു മാറ്റിക്കെട്ടുക എന്നതായിരുന്നു അത്. അങ്ങിനെ പശു തൊഴുത്തിലായി എന്നു പറഞ്ഞാൽ മതിയല്ലോ.

ഗിരിജയ്ക്കു അതു നിസ്സാരകാര്യമായിരുന്നെങ്കിലും അയാൾക്ക് അതത്ര തൃപ്തികരമായി തോന്നിയില്ല. വീചിതരംഗന്യായേന സംശയങ്ങൾ ഉയരുകയും തീരുമാനമെടുക്കാനാകാതെ വിഷമിക്കുകയും ചെയ്യുന്നത് അനുദിനം മൂർച്ഛിച്ചു വരുന്ന തിക്കുമുട്ടലായി മാറുകയുമായിരുന്നു.
ഒരേ ദിശയിലേയ്ക്കു രണ്ടോ മൂന്നോ ഫീൽഡ് വർക്കേഴ്സ് പോകുമ്പോൾ സ്വാഭാവികമായും തർക്കത്തിനു സാധ്യതയുണ്ട്. അതെല്ലാം വളരെ പെട്ടെന്നു പരിഹരിച്ചു തീരുമാനമെടുക്കാൻ അയാൾക്കു പ്രത്യേക കഴിവും ഉണ്ടായിരുന്നതായി തുടക്കത്തിൽ സൂചിപ്പിച്ചിരുന്നല്ലോ. 

എന്നാലിപ്പോൾ ഏതാനും ആഴ്ചകൾക്കു മുമ്പ് അത്തരമൊരു തർക്കത്തിൽ തീരുമാനമെടുക്കാനാകാതെ ഒരു ഏരിയയിലെ മൊത്തം പ്രവർത്തനങ്ങൾ നിലച്ചു പോകുകയും ചെയ്തു. സ്ഥാപനത്തിനെ സംബന്ധിച്ചിടത്തോളം വളരെ ഗൌരവമുള്ള വീഴ്ചയായിരുന്നു അത്.
ജെപിയുടെ ഈ മാറ്റങ്ങളെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്ന മുതലാളി കടുത്ത തീരുമാനങ്ങളൊന്നും എടുക്കാതിരുന്നത് അപ്പോഴും അദ്ദേഹത്തിനു ജേപിയിൽ വിശ്വാസമുണ്ടായിരുന്നതു കൊണ്ടു മാത്രമാണ്. ഒരാളുടെ സമയം മോശമാകുന്നതിന് ഒരു ക്രമമുണ്ടെന്നായിരുന്നു ജെപിയുടെ വിശ്വാസം. അതു മന്ദഗതിയിൽ ആരംഭിച്ചു വീഴ്ത്താനുള്ള കുഴികൾ കുഴിച്ച് ആഴം കൂട്ടിക്കൂട്ടി കാത്തിരിക്കും. കെട്ടിടത്തിനു മുകളിൽ നിന്നും വീഴുന്നതു പോലെയോ വാഹനാപകടം പോലെയോ അല്ല അതു പ്രവർത്തിക്കുക. കുട്ടിക്കാലത്തു ഇടവഴിയിൽ കുഴികുത്തി ചപ്പില കൊണ്ടു മൂടി വഴിപോക്കരെ വീഴ്ത്തുന്നതുപോലെ വളരെ കൃത്യമായ പ്ലാനിംഗ് അതിലുണ്ടാകും. അതിവിദഗ്ദ്ധനായ കായികാഭ്യാസിയെപ്പോലെയാണത്. അടി പറ്റിയതു തിരിച്ചറിയുമ്പോഴേയ്ക്കും ഒരു തിരിച്ചു പോക്കില്ലാത്ത വിധം ശരീരത്തിനേയും മനസ്സിനേയും കവർന്നെടുത്തു അജ്ഞാതകേന്ദ്രങ്ങളിലേയ്ക്കു ഒളിപ്പിച്ചു കടത്തുകയും ചെയ്യും.

ഓർത്തപ്പോൾത്തന്നെ അയാൾക്കു ശരീരത്തിലൂടെ വൈദ്യുതി പാഞ്ഞു. മുതലാളിയുടെ പെരുമാറ്റത്തിലെ ചില മാറ്റങ്ങൾ എന്തിന്റെയൊക്കേയോ സൂചനകളാണെന്ന് അയാൾക്കു തോന്നിത്തുടങ്ങിയിരുന്നു. മുമ്പൊക്കെ താൻ സമർപ്പിക്കുന്ന റിപ്പോർട്ടുകൾ ഒന്നു മറിച്ചുനോക്കുക പോലും ചെയ്യാത്ത മതലാളിയിപ്പോൾ അതെല്ലാം പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്. തൊഴിലാളിയുടെ കഴിവിൽ വിശ്വാസം കുറയുമ്പോഴോ കള്ളത്തരം മണക്കുമ്പോഴോ ആണല്ലോ അങ്ങിനെ സംഭവിക്കുക! ഫീൽഡ് വർക്കേഴ്സ് പോലും ഇപ്പോൾ തീരുമാനങ്ങൾക്കായി വരാതായിട്ടുണ്ട്.
ഒരു ദിവസം വൈകുന്നോരം മുതലാളി തന്റെ ക്യാബിനിലേയ്ക്കു വിളിപ്പിച്ചപ്പോഴേ പ്രതീക്ഷിച്ചിരുന്ന ഒരു പൊട്ടിത്തെറിയുടെ അവസാനം അയാൾ ഉറപ്പിച്ചു. മേശപ്പുറത്തു കൈകളൂന്നി മുഖം കുനിച്ചിരിക്കുകയായിരുന്നു മുതലാളി.

ജെപീ, എന്തൊക്കെയാ വിശേഷങ്ങൾ?’

കുഴപ്പമൊന്നുമില്ല സാർ

സെയിൽസൊക്കെ നോക്കാറുണ്ടോ?’

അതെന്താണ് സാർ അങ്ങിനെ ചോദിച്ചത്?’

അല്ലാ, ഈയ്യിടെയായി ജെപിയ്ക്ക് അതിനൊന്നും സമയമില്ലാത്തത് പോലെ

ഒന്നും മിണ്ടാതിരിക്കാനേ അയാൾക്കു കഴിഞ്ഞുള്ളൂ. അല്ലാതെന്തു ചെയ്യാൻ. ഇത്തരം തരുണങ്ങളിൽ എന്തു പറഞ്ഞാലും അതു തനിയ്ക്കു വിപരീതമായേ വരൂയെന്ന് ഇത്രയും കാലത്തെ അനുഭവങ്ങൾ അയാളെ പഠിപ്പിച്ചിരുന്നു.

ഉം... ഒന്ന് ശ്രദ്ധിക്കണം എന്ന് പറയാൻ വിളിപ്പിച്ചതാണ്. ജെപി പൊയ്ക്കോളൂ...

തന്നേക്കാൾ വളരെ പ്രായക്കുറവുള്ള മുതലാളി തന്നെ കുറ്റപ്പെടുത്തിയതു പോലെ സംസാരിക്കുന്നു. അത്തരം അവസ്ഥയുണ്ടാകുന്നത് ആർക്കാണെങ്കിലും എത്ര വിഷമകരമായിരിക്കും.

അന്നു വൈകിയാണ് അയാൾ ഓഫീസിൽ നിന്നും ഇറങ്ങിയത്. ഫീൽഡ് വർക്കേഴ്സ് വർത്തമാനത്തിനൊന്നും നിൽക്കാതെ ബാഗുകൾ ഏൽപ്പിച്ചു പോയി. ഇരുൾ വീണപ്പോൾ അയാൾ വീട്ടിലേയ്ക്കു നടന്നു.

പൂനിലാവ് ഉദിച്ചു നിൽക്കുന്നുണ്ടായിരുന്നു. എവിടെനിന്നോ തണുപ്പും കൊണ്ടു വരുന്ന കാറ്റ്. മുറ്റത്തു വേലിയ്ക്കരികിലെ പവിഴമല്ലി മാദകഗന്ധം പൂശിയിട്ടുണ്ടായിരുന്നു. ഗിരിജ അന്നു രാത്രി അയാൾക്കു വളരെ പ്രിയമുള്ള വിഭവങ്ങൾ അത്താഴത്തിനൊരുക്കിയിരുന്നു. എന്നിട്ടും അയാൾക്ക് ഒട്ടും സന്തോഷം തോന്നിയില്ല.

ഓർമ്മുയുണ്ടോ, അന്നൊരു ദിവസം ഗ്രന്ഥശാലയിൽ വച്ച് ഞാൻ ചോദിച്ചത്?’ ഗിരിജ ഏതോ ഓർമ്മിയിലേയ്ക്ക് അയാളെ ക്ഷണിച്ചു.

ഉം, മറക്കാൻ പറ്റ്വോ...

അതിങ്ങനെയായിരുന്നു: നാടറിയുന്ന അവരുടെ പ്രണയം ഉത്തുംഗശൃംഘത്തിലായിരുന്നു. ഇരുവീട്ടുകാരും അതിനെച്ചൊല്ലി വഴക്കും വക്കാണവും. ഗിരിജയെ എത്രയും വേഗം വിവാഹം കഴിപ്പിച്ചയയ്ക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. പ്രതിരോധം കൊണ്ട് അധികകാലം തുടരാനാവില്ലെന്നറിഞ്ഞപ്പോൾ അവൾ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ഗ്രന്ഥശാലയിലെത്തി. ജെപി അവിടെയേ കാണൂയെന്ന് അവൾക്കുറപ്പായിരുന്നു.

ദേ... എനിക്കിനി കാത്തുനിൽക്കാനാവില്ല...ഇപ്പൊത്തന്നെ ഒരു തീരുമാനമെടുക്കണം... അവൾ പറഞ്ഞു.

എന്റെ പേരു ജയപ്രകാശ് നാരായണനെന്നാണെങ്കി എനിക്കൊരു തീരുമാനമേയുള്ളൂ...

അപ്പോൾത്തന്നെ, ഉടുത്ത തുണിയോടെ അവർ നാടുവിട്ടു. ഉറച്ച തീരുമാനങ്ങളുടെ ആളുകളായിരുന്നു ഇരുവരും. അതുകൊണടു തന്നെ പ്രതിസന്ധികളെ പുഷ്പം പോലെ തരണം ചെയ്തു വിജയകരമായ ദാമ്പത്യജീവിതത്തിന്റെ ഉദാഹരണങ്ങളായിത്തീർന്നു അവർ, കുട്ടികളില്ലെങ്കിലും.

ആ ആളായിപ്പോ ഇങ്ങലെ വിഷമിച്ചിരിക്കുന്നത്?’

ആകെ വല്ലാത്ത പോലെ...

ഒക്കെ ശരിയാവൂന്നേ...

അങ്ങിനെ ആശ്വസിപ്പിച്ചും തലോടിയും ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരുന്നു. ജെപിയുടെ പ്രശ്നത്തിനു തീരുമാനം ആയില്ലെന്നു മാത്രമല്ല അനുദിനം വഷളാകുകയായിരുന്നു. തന്നെക്കുറിച്ചുള്ള പരാതികൾ മുതലാളിയ്ക്കു ലഭിക്കുന്നുണ്ടെന്നും അറിഞ്ഞപ്പോൾ നിരായുധനായിപ്പോയി അയാൾ.

ജെപി, ഐ തിങ്ക് യൂ ആർ അൺഫിറ്റ് ഫോർ മാനേജിംഗ് ദീസ് പീപ്പിൾ മുതലാളി പറഞ്ഞു. ദേഷ്യം വരുമ്പോൾ മാത്രം പതിഞ്ഞ ശബ്ദത്തിൽ ഇംഗ്ലീഷ് സംസാരിക്കാറുള്ള പ്രകൃതക്കാരനാണു മുതലാളിയെന്ന് അയാളേക്കാൾ നന്നായി ആർക്കാണറിയാവുന്നത്. സ്വമേധയാ ജോലിയിൽ നിന്നും വിരമിക്കുന്നതായി അറിയിച്ച് അയാൾ പടിയിറങ്ങി.
ജയപ്രകാശ് നാരായൺ ആരായിരുന്നെന്നറിയാമോ?’ അക്കൌണ്ടന്റ് കുമാരപിള്ള ചോദിച്ചു. വിടപറച്ചിലിന്റെ ഭാഗമായി ഒരു ബാറിൽ കയറിയിരിക്കുകയായിരുന്നു അവർ.

കേട്ടുമടുത്ത കഥ പോലെ അയാൾ വിരസമായി തലയാട്ടി.
താനായിട്ട് ആ പേരിന് കളങ്കമുണ്ടാക്കരുത്... കുമാരപിള്ള പറഞ്ഞു. പ്രായത്തിൽ മൂത്തയാളായതിനാൽ ജെപി ഒന്നും മിണ്ടാതിരുന്നു.
കുറച്ചു ദിവസം നാട്ടിൽ പോയി നിൽക്കാമെന്നു പറഞ്ഞതു ഗിരിജയാണ്. അതു നല്ലതാണെന്ന് അയാൾക്കും തോന്നി. അച്ഛനു തീരെ വയ്യാതിരിക്കുകയാണ്. മാത്രമല്ല നാട്ടിൽ ഒരു മിടുക്കൻ വൈദ്യനുമുണ്ട്. കിടന്ന കിടപ്പിലായിരുന്ന അച്ഛനെ എഴുന്നേറ്റിരുന്നു സ്വന്തമായി കുഴമ്പു തേയ്ക്കാവുന്ന വിധത്തിലാക്കിയത് അയാളാണ്. തന്റെ പ്രശ്നത്തിനും അയാൾ എന്തെങ്കിലും പരിഹാരം കാണാതിരിക്കില്ല.

വാർദ്ധക്യം വാടിച്ചു കളഞ്ഞിരുന്നു നാരായണനെ. പുറത്തേയ്ക്കൊന്നും ഇറങ്ങാറില്ല. മിക്കവാറും കിടപ്പു തന്നെ. രാവിലെ കുറച്ചു നേരം ഇരുന്നു കാൽമുട്ടുകളിൽ കുഴമ്പു പുരട്ടിയിരിക്കും. വേറെ ചലനങ്ങളൊന്നുമില്ല.

എന്നാലും ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല ജെപിയ്ക്ക്. അമ്മയും ഗിരിജയും എവിടെയോ പോയിരുന്ന തക്കമായിരുന്നു. അച്ഛൻ കാലിലെ കുഴമ്പിന്റെ തിളക്കത്തിലേയ്ക്കു കണ്ണും നട്ടിരിക്കുന്നു. ജെപി അടുത്തേയ്ക്കു ചെന്നു.

അച്ഛാ...

എന്താടാ ജേപ്പീ?’

എനിക്കെന്തിനാ ജയപ്രകാശ് എന്ന് പേരിട്ടത്?’

ഓ...അതൊരു കഥയാടാ...

പറയ്...എനിക്കറിയണം...

എന്റച്ഛൻ എനിക്ക് നാരായണന്ന് പേരിട്ടു... നീയൊണ്ടായപ്പോ എല്ലാരും പറഞ്ഞു ജയപ്രകാശെന്ന്...

അതിന്?’

എല്ലാരും കൂടെ ജയപ്രകാശെന്ന് വിളിച്ചപ്പോ എനിക്കൊരു തീരുമാനമെടുക്കാൻ പറ്റീല്ലെടാ...

അപ്പോൾ അകത്തളത്തിലെവിടെയോ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടതുപോലെ തോന്നി ജയപ്രകാശിന്!

(സമകാലിക മലയാളം വാരിക, നവംബർ 2017)

സ്പൈഡറും മുരുഗദാസും മഹേഷ് ബാബുവും...



ഹൈദരാബാദ് വാസക്കാലത്ത് വളരെ കുറച്ചു തെലുഗു സിനിമകളേ തിയ്യറ്ററിൽ പോയി കണ്ടിട്ടുള്ളൂ. തെലുഗു സുഹൃത്തുക്കൾ ടിക്കറ്റ് എടുക്കാമെന്നു പറഞ്ഞാലും സ്നേഹപൂർവ്വം നിരസിക്കുകയേയുള്ളൂ. നിർബന്ധം സഹിച്ച് തിയ്യറ്ററിൽ പോയപ്പോഴെല്ലാം തലവേദനയും ഓക്കാനവും കൊണ്ടേ തിരിച്ചു വന്നിട്ടുള്ളൂ. ശബ്ദമലിനീകരണം ആദ്യത്തെ കാരണം. ആൾക്കൂട്ടത്തിനിടയിൽ അകപ്പെടുമ്പോൾ തല കറങ്ങുന്ന പ്രശ്നം (എന്തോ മാനിയ) ഉള്ളതിനാൽ പത്തുനൂറു പേർ ഭീകരപാട്ടിനൊപ്പം നൃത്തം ചെയ്യുന്നത് കണ്ടാൽ ആകെ പ്രശ്നമാകും. നിർഭാഗ്യവശാൽ കണ്ടതിൽ മിക്കവാറും സിനിമകളിലും നൃത്തക്കാരുടെ തിരക്ക് അധികമായിരുന്നു. വയലൻസ് അതിനപ്പുറം. തെലുഗു കൂട്ടുകാർ അതെല്ലാം ആസ്വദിക്കുന്ന കൂട്ടരാണ്. പൊതുവേ അവിടത്തുകാർ ആഘോഷങ്ങളുടെ ആൾക്കാരാണ്. പരമാവധി ഒച്ചയുണ്ടാക്കുക എന്നതാകുന്നു അവരുടെ ആഘോഷം. അതിരിക്കട്ടെ!

തെലുഗു സിനിമയിൽ ലോജിക് തിരയുന്നവർ കാലം തെറ്റിപ്പിറന്നവരത്രേ. ഇടി, ഡാൻസ്, ഇടി ഡാൻസ് പിന്നെ പുട്ടിന് പീര പോലെ തകർപ്പൻ ഡയലോഗുകൾ. കഥാപാത്രങ്ങളെല്ലാം ചെവിപൊട്ടന്മാരാണോയെന്നു സംശയം തോന്നും ഡയലോഗ് ഡെലിവെറി കേട്ടാൽ. പോട്ടെ, അവർക്ക് അതൊക്കെ കൈയ്യടിക്കാനുള്ളതാണ്.

ഇതിനിടയിലും അപവാദങ്ങൾ ഇല്ലെന്ന് പറഞ്ഞൂടാ. രസിച്ചു കണ്ട തെലുഗു സിനിമകളും ഉണ്ട്. സിദ്ധാർഥിന്റെ ബൊമ്മരില്ലു, നുവ്വൊസ്താനണ്ടെ നേനൊദ്ദണ്ടാനാ എല്ലാം തരക്കേടില്ലാത്ത സിനിമകളായിരുന്നു. ആക്ഷൻ സിനിമകളിൽ കണ്ടിരിക്കാവുന്ന ആൾ മഹേഷ് ബാബുവിന്റെ സിനിമകൾ തന്നെ. ഒക്കഡു, അതഡു, കൌബോയ് സിനിമയായ തക്കാരി ദൊംഗ, പോക്കിരി, എല്ലാം തലവേദന സമ്മാനിക്കാത്തതും കണ്ടിരിക്കാവുന്നതുമായ സിനിമകൾ ആയിരുന്നു. തെലുഗു സിനിമയിൽ കുറച്ചു ബോധം ഉള്ള നടനും ആണ് മഹേഷ് ബാബു എന്നും തോന്നിയിട്ടുണ്ട്. റീമേയ്ക്കുകളിൽ അഭിനയിക്കാൻ താല്പര്യമില്ല എന്ന അദ്ദേഹത്തിന്റെ അഭിപ്രായമെല്ലാം നല്ലതായി തോന്നിയിട്ടുണ്ട്. ഈ അടുത്ത കാലത്ത് കണ്ട അർജുൻ റെഡ്ഡിയും ക്ലൈമാക്സ് ഒഴിച്ചാൽ നല്ല സിനിമയായിരുന്നു.
ഏ ആർ മുരുഗദാസിനെപ്പറ്റി പണ്ടേ അഭിപ്രായമില്ല. ഓവർറേറ്റഡ് ആയ സംവിധായകനായിട്ടേ അദ്ദേഹത്തിനെ കാണാൻ കഴിഞ്ഞിട്ടുള്ളൂ. നമ്മടെ പ്രിയദർശനെപ്പോലെയാണ് അദ്ദേഹം. പേരു കേൾക്കുമ്പോൾ സിനിമാലോകം എഴുന്നേറ്റു നിൽക്കും. പടൈപ്പുകളൊക്കെ ഒരുമാതിരി ആയിരിക്കുകയും ചെയ്യും. ആ മുരുഗദാസ് മഹേഷ് ബാബുവിനെ നായകനാക്കി സിനിമ, അതും തമിഴിൽ, ചെയ്യുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നിയത് മഹേഷ് ബാബു എന്ന ആകർഷണം കൊണ്ടു മാത്രമായിരുന്നു. വിജയിനെ വച്ച് മാസ് സിനിമകൾ (മാസ് ഗാർബേജുകൾ) സംവിധാനം ചെയ്ത് പരിചയമുള്ള മുരുഗദാസ് മഹേഷേട്ടനെ എങ്ങിനെ അവതരിപ്പിക്കും എന്ന കൌതുകവും ഉണ്ടായിരുന്നു. പക്ഷേ, പ്രതീക്ഷകൾക്ക് വിപരീതമായി ഒന്നും സംഭവിച്ചില്ല. മഹേഷേട്ടൻ തല വച്ചു കൊടുത്തു എന്നേ പറയാനുള്ളൂ.
ആക്ഷൻ സിനിമയിൽ (സിനിമയിൽത്തന്നെ) ലോജിക് തേടരുതെന്ന് സ്വയം പഠിപ്പിച്ച ശീലമാണ്. പക്ഷേ, മഹേഷ് ബാബുവിന്റെ ഞാൻ കണ്ടിട്ടുള്ള സിനിമകൾ അത്രയ്ക്കൊന്നും പ്രശ്നപൂരിതമായിരുന്നില്ല. ആ കുറവ് നികത്താൻ മുരുഗദാസിനായി, സ്പൈഡർ എന്ന സിനിമയിലൂടെ.
എസ് ജെ സൂര്യയുടെ കഥാപാത്രം ഡിസ്നി കാർട്ടൂണുകളിലെ വില്ലന്മാരെപ്പോലെയായിപ്പോയി. നന്നായി ജോലി ചെയ്തിട്ടുണ്ട് സൂര്യ. സൈക്കോ വില്ലൻ ഒരുതരം പ്രത്യേക ശബ്ദത്തിൽ നാടകശൈലിയിൽ സംസാരിക്കണമെന്ന് ഉണ്ടോ ആവോ. അവസാനം ബാറ്റ്മാനിലെ ജോക്കറുടെ രൂപമെല്ലാം തോന്നുന്നുണ്ട് സുടലൈയ്ക്ക്. പാറയുരുട്ടലും ആശുപത്രി തകർക്കലും അവസരം കിട്ടുമ്പോൾ പാട്ടുകളും (അല്ലാ, ആ നായിക എന്തിനായിരുന്നു? ആകെ ഒരു നിർണ്ണായക ക്ലൂ കൊടുക്കുക മാത്രമേ മൊത്തം സിനിമയിൽ ആ കുട്ടി ചെയ്തിട്ടുള്ളൂ).
സ്പൈഡർ എത്രത്തോളം മുഷിപ്പിച്ചെന്നും നിരാശപ്പെടുത്തിയെന്നും വിശദീകരിക്കാൻ വയ്യ. ഒരു കാര്യം പറഞ്ഞ് അവസാനിപ്പിക്കാം, മഹേഷ് ബാബുവിനു പകരം വിജയിനെ നായകനാക്കിയിരുന്നെങ്കിൽ ഉപകാരപ്പെട്ടേനേം. സിനിമ കാണുകേം വേണ്ട, ഉൽക്കയെ പിടിച്ചു നിർത്തിയാലും അതിശയിക്കുകയും വേണ്ട.

എന്നാലും ന്റെ മഹേഷ് ബാബു അണ്ണയ്യാ, മീരു എന്തുക്കു എലാ ചേസാരു???